
ഭുവനേശ്വർ: ഒഡീഷയിൽ നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തന്നെയാണ് കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകമൊരുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഒഡീഷയിലെ സുബർണാപൂർ ജില്ലയിലാണ് സംഭവം.
വിവാഹച്ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ, മുൻ കാമുകനും കൂട്ടാളികളും വാഹനം തടഞ്ഞുനിർത്തി വധുവിനെ ബലമായി കൊണ്ടുപോയെന്നായിരുന്നു ആദ്യ ആരോപണം. കാന്തമാൽ ഭാഗത്തുനിന്ന് ബോലാംഗീർ ഭാഗത്തേക്ക് പോകുകയായിരുന്ന യാത്രക്കിടെയാണ് സംഭവം നടന്നതെന്ന് വരൻ പറഞ്ഞിരുന്നു.
പരാതിയെ തുടർന്ന് തർഭ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഇൻചാർജ് അനിത കിഡോ സംഭവസ്ഥലം സന്ദർശിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നും, യുവതിയും കാമുകനും പരസ്പര സമ്മതത്തോടെ നാടുവിട്ടതാണെന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണഫലം സ്ഥിരീകരിച്ചതോടെ, കേസിലെ ഗുരുതര കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്ന നിലപാടിലാണ് അധികൃതർ.











