
തിരുവനന്തപുരം:രാജ്യത്ത് പോക്സോ കേസുകൾ ആശങ്കജനകമായി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സമൂഹവും കുടുംബങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരെ മുതിർന്നവർ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) ആക്ട് 2012 പ്രകാരം കർശനമായ നിയമനടപടികളാണ് ഉള്ളതെങ്കിലും, കുറ്റകൃത്യങ്ങൾക്ക് കുറവില്ലാത്തത് ഗൗരവകരമായ വിഷയമാണ്.
ആൺ-പെൺ വ്യത്യാസമില്ലാതെ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളും ദുരുപയോഗങ്ങളും അശ്ലീല ചിത്ര നിർമ്മാണവുമെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.
കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 3 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ വരെ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. മൊബൈൽ ഫോണുകൾ, ടാബുകൾ എന്നിവയുടെ അമിതമായ ഉപയോഗം വെർച്വൽ ലോകത്തിന്റെ സ്വാധീനം, മാനസിക-വൈകാരിക പ്രശ്നങ്ങൾ പങ്കുവെക്കാൻ കഴിയാത്ത അവസ്ഥ, പരമ്പരാഗത പൊതുമണ്ഡലങ്ങളുടെയും കൂട്ടായ്മകളുടെയും ശോഷണം എന്നിവ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആക്കം കൂട്ടുന്നു. പലപ്പോഴും വീടുകളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നുപോലും കുട്ടികൾക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
മാതാപിതാക്കൾ കുട്ടികളുമായി തുറന്ന സംഭാഷണങ്ങൾക്ക് അവസരമൊരുക്കുകയും അവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണം.
സ്കൂളുകൾ, കളിസ്ഥലങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ കുട്ടികളുടെ ഇടപെടലുകൾ കർശനമായി ശ്രദ്ധിക്കണം.
മാനസികവും വൈകാരികവുമായ ആരോഗ്യം ഉറപ്പാക്കുന്ന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
ആവശ്യമുള്ള ഘട്ടങ്ങളിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സേവനം തേടാവുന്നതാണ്.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയമപരമായ നടപടികൾക്കൊപ്പം ശക്തമായ സാമൂഹിക ഇടപെടലുകളും കൂട്ടായ ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് ഈ സാഹചര്യം ഓർമ്മിപ്പിക്കുന്നു.










