
മുംബൈ: കുറ്റം സമ്മതിപ്പിക്കാനായി കസ്റ്റഡിയിലുള്ള പ്രതിയെ മർദ്ദിക്കുന്നത് ഒരു പൊലീസുകാരന്റെയും ഔദ്യോഗിക ചുമതലയായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അതുകൊണ്ടുതന്നെ, ഇത്തരം ക്രൂരതകൾ കാട്ടുന്ന വിനാശകാരികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി (Sanction) ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കൊലപാതകക്കേസിൽ കുറ്റം സമ്മതിപ്പിക്കാൻ യുവാവിനെ കസ്റ്റഡിയിൽ മർദ്ദിച്ച കേസിൽ പ്രതികളായ മൂന്ന് പൊലീസുകാരെ കുറ്റവിമുക്തരാക്കാൻ വിസമ്മതിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ കോലാപ്പൂർ ബെഞ്ചിലെ ജസ്റ്റിസ് സന്ദേഷ് പാട്ടീലിന്റെ ഈ നിർണായക ഉത്തരവ്.
തങ്ങൾ ചെയ്തത് ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായുള്ള കാര്യങ്ങളാണെന്നും, അതിനാൽ തങ്ങളെ വിചാരണ ചെയ്യണമെങ്കിൽ നിയമപ്രകാരമുള്ള മുൻകൂർ അനുമതി വേണമെന്നുമായിരുന്നു പ്രതികളായ പൊലീസുകാരുടെ വാദം. എന്നാൽ ഈ വാദം പൂർണ്ണമായും തള്ളിയ കോടതി, ബലപ്രയോഗത്തിലൂടെ കുറ്റസമ്മതം നടത്താൻ പ്രേരിപ്പിക്കുന്നത് നിയമപരമായ പോലീസ് ചുമതലകളുടെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി.
കസ്റ്റഡി പീഡനങ്ങൾക്കും ക്രൂരതകൾക്കും ഇരയാകുന്നവർക്ക് ഭരണഘടന ഉറപ്പുനൽകുന്ന സുരക്ഷയും അവകാശങ്ങളും അടിവരയിടുന്നതാണ് ഹൈക്കോടതിയുടെ ഈ പുതിയ വിധി.










