12:12am 29 August 2026
NEWS
നേപ്പാൾ പ്രളയം: മരണം 270 കടന്നു; മലയാളികളടക്കം 288 ഇന്ത്യക്കാരെ കാണാതായി
27/08/2026  04:05 PM IST
നേപ്പാൾ പ്രളയം: മരണം 270 കടന്നു; മലയാളികളടക്കം 288 ഇന്ത്യക്കാരെ കാണാതായി

 

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 270 കടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, കൈലാസ് മാനസസരോവർ തീർഥാടനത്തിനായി നേപ്പാൾ വഴി പോയ കേരളത്തിൽനിന്നുള്ളവരടക്കം 288 ഇന്ത്യൻ പൗരന്മാരെക്കുറിച്ച് വിവരമില്ലെന്ന് അധികൃതർ അറിയിച്ചു.

ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്നവരിൽ കേരളത്തിൽനിന്നുള്ള 53 പേരും തമിഴ്നാട്ടിൽനിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരും ഉൾപ്പെടുന്നു. പ്രളയബാധിത മേഖലകളിൽ കുടുങ്ങിയ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. ഇവർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.

അതേസമയം, ചൈനീസ് അതിർത്തിക്ക് സമീപം ഏകദേശം 200 ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്. കുടുങ്ങിക്കിടക്കുന്നവരിൽ 95 പേർ ദാർച്ചനിലും മറ്റുള്ളവർ ജിലോങ് മേഖലയിലുമാണുള്ളത്.

ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള ചില തീർഥാടകരുമായും നിലവിൽ ബന്ധപ്പെടാനായിട്ടില്ല. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ദുരിതാശ്വാസവുമായി ഇന്ത്യൻ വ്യോമസേന

നേപ്പാളിലെ പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ, സി-17 വിമാനങ്ങൾ കാഠ്മണ്ഡുവിലെത്തി. ഇരു വിമാനങ്ങളിലുമായി 47.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ ഇതിനകം നേപ്പാളിലെത്തിച്ചിട്ടുണ്ട്.

താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് ദുരിതാശ്വാസ സാമഗ്രികളിൽ ഉൾപ്പെടുന്നത്.

ദുരന്തബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലും കാഠ്മണ്ഡു, ബീജിങ് എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img