
ദോഹ: 2026 മുതൽ 2030 വരെയുള്ള ഖത്തറിന്റെ പുതിയ ദേശീയ മനുഷ്യാവകാശ കർമ്മപദ്ധതിയുമായി (National Human Rights Action Plan) ബന്ധപ്പെട്ട് അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദിന്റെ നേതൃത്വത്തിൽ കൺസൾട്ടേറ്റീവ് സെഷൻ നടന്നു. സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രി ബഥൈന ബിൻത് അലി അൽ ജാബർ അൽ നുഐമിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ കർമ്മപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗം വിലയിരുത്തി.സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിവരെ പിന്തുണയ്ക്കുന്നതിനും ഏറ്റവും അർഹരായ വിഭാഗങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്ന്" ഡോ. മറിയം അൽ മിസ്‌നദ് എക്‌സിൽ (X) കുറിച്ചു.
നമ്മുടെ ദേശീയ പരിശ്രമങ്ങളെ അന്താരാഷ്ട്ര പ്രതിബദ്ധതകളുമായി യോജിപ്പിക്കുക എന്ന ഉത്തരവാദിത്തം തുടരുമെന്നും വികസനത്തിന്റെ കേന്ദ്രബിന്ദുവും ആത്യന്തിക ലക്ഷ്യവും മനുഷ്യനാണെന്നും അവർ കൂട്ടിച്ചേർത്തു. ഖത്തറിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിൽ ആഗോള മാതൃകയാകുന്നതിനും പുതിയ പഞ്ചവത്സര പദ്ധതി കരുത്തേകും.










