
ദോഹ: ഖത്തറിന്റെ സമുദ്ര വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് പകർന്ന് 2025-2026 ക്രൂയിസ് സീസൺ സമാപിച്ചു. പഴയ ദോഹ തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ ഈ സീസണിലുടനീളമായി 49 കൂറ്റൻ വിനോദസഞ്ചാര കപ്പലുകളാണ് എത്തിയത്. സഞ്ചാരികളും കപ്പൽ ജീവനക്കാരുമുൾപ്പെടെ രണ്ട് ലക്ഷത്തിലധികം (2,00,000) സന്ദർശകർ ഇക്കാലയളവിൽ ഖത്തറിലെത്തിയതായി മവാനി ഖത്തർ (Mwani Qatar) അറിയിച്ചു.അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഖത്തറിനുള്ള വർദ്ധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കിക്കൊണ്ട് മൂന്ന് ക്രൂയിസ് കപ്പലുകൾ ആദ്യമായി ദോഹ തുറമുഖത്തെത്തി.സന്ദർശകരുടെ വരവ് ഖത്തറിലെ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, സാംസ്കാരിക വിനോദസഞ്ചാര മേഖലകളിൽ വലിയ ചലനമുണ്ടാക്കി.ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ച പഴയ ദോഹ തുറമുഖം ഇന്ന് ലോകത്തിലെ പ്രധാന ക്രൂയിസ് ഹബ്ബുകളിലൊന്നായി മാറിയിരിക്കുകയാണ്. വിദേശ സഞ്ചാരികൾക്ക് ഖത്തറിന്റെ സംസ്കാരത്തിലേക്കും ആധുനികതയിലേക്കും പ്രവേശിക്കാനുള്ള പ്രധാന കവാടമായി ഈ തുറമുഖം വർത്തിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളുടെ ഭാഗമായി ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ക്രൂയിസ് ടൂറിസം നിർണ്ണായക പങ്കുവഹിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഖത്തറിലെ തുറമുഖ സൗകര്യങ്ങളിലും ടൂറിസം സേവനങ്ങളിലും അന്താരാഷ്ട്ര തലത്തിലുള്ള വിശ്വാസം വർദ്ധിക്കുന്നതിന്റെ തെളിവാണ് ഈ സീസണിലെ മികച്ച പങ്കാളിത്തം.










