
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 10 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഈ വർഷത്തെ ബംബറിന്റെ പ്രധാന ആകർഷണം. ലോട്ടറി ഡയറക്ടർ കെ.എസ്. അഞ്ജുവാണ് നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
മൺസൂൺ ബംബറിനായി ഇതുവരെ 40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. 11.14 ലക്ഷം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തൃശൂർ 4.54 ലക്ഷവുമായി രണ്ടാം സ്ഥാനത്തും തിരുവനന്തപുരം 3.58 ലക്ഷവുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ വിൽപ്പന രേഖപ്പെടുത്തിയത്. 1.29 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് ജില്ലയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം മൺസൂൺ ബംബർ ടിക്കറ്റ് വിൽപ്പന 33 ലക്ഷമായിരുന്നു.
ഒന്നാം സമ്മാനമായ 10 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5,000, 1,000, 500, 250 രൂപ വീതമുള്ള ആയിരക്കണക്കിന് മറ്റ് സമ്മാനങ്ങളും ലോട്ടറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ലോട്ടറിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഭാഗ്യക്കുറി വകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി. വ്യാജ വെബ്സൈറ്റുകളിലൂടെയോ അനധികൃത ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു. സമ്മാനം ലഭിച്ചതായി അറിയിച്ച് രജിസ്ട്രേഷൻ ഫീസ്, ജിഎസ്ടി, പ്രോസസിംഗ് ഫീസ്, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ഒടിപി, യു.പി.ഐ പിൻ, ആധാർ നമ്പർ തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. ഓൺലൈൻ തട്ടിപ്പിന് ഇരയായതായി സംശയമുണ്ടെങ്കിൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.











