
പൂനെ: എംഐടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റി (എംഐടി-ഡബ്ല്യുപിയു), വേൾഡ് ടെക്നോളജി (ഡബ്ല്യുടി) ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന വേൾഡ് ടെക്നോളജി സമ്മിറ്റ് 2025 (ഡബ്ല്യുടിഎസ്25) സമാപിച്ചു. "നവീകരണം മുതൽ സ്വാധീനം വരെ: ആഗോള കണക്റ്റിവിറ്റി ത്വരിതപ്പെടുത്തുന്നു" എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.
പൂനെയിലെ വേൾഡ് പീസ് ഡോമിൽ നടന്ന ഉച്ചകോടിയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ പങ്കെടുത്തു. സാങ്കേതികവിദ്യയുടെ ഭാവി മാനുഷിക മൂല്യങ്ങളിലും സഹാനുഭൂതിയിലും ധാർമ്മികതയിലും അധിഷ്ഠിതമായിരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്‌തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി, ക്ലീൻ എനർജി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
സാങ്കേതികവിദ്യയെ വൈകാരിക ബുദ്ധിയുമായും ആത്മീയതയുമായും സന്തുലിതമാക്കേണ്ടത് അത്യാവശ്യമാണെന്ന് എംഐടി-ഡബ്ല്യുപിയു എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. രാഹുൽ വി. കാരാഡ് പറഞ്ഞു. ചന്ദ്രയാൻ, മംഗൾയാൻ, ഗഗൻയാൻ തുടങ്ങിയ ദൗത്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിലെ നേട്ടങ്ങളെക്കുറിച്ച് ഐഎസ്ആർഒ മുൻ ഡയറക്ടർ മാധവ് വാസുദേവ് ധേകനേ സംസാരിച്ചു.
ഇന്ത്യയിലെ ആദ്യത്തെ കാമ്പസ് സർക്കുലർ ഇക്കോണമി സംരംഭമായ 'സസ്റ്റെയ്‌നബിലിറ്റി ലാബ്' ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിച്ചു. കാമ്പസ് മാലിന്യങ്ങൾ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാനവികതയുടെ നന്മയ്ക്കായി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തണമെന്ന ഐക്യകണ്ഠേനയുള്ള ആഹ്വാനത്തോടെയാണ് ഉച്ചകോടി സമാപിച്ചത്.
Photo Courtesy - Google











