
കോഴിക്കോട്: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്ത ഗൃഹനാഥനെ നാലര വർഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി. ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ മമ്മദിനെയാണ് കൊയിലാണ്ടി പോക്‌സോ കോടതി വെറുതെ വിട്ടത്. 2022 മാർച്ചിലായിരുന്നു ബാലുശ്ശേരി പൊലീസ് മമ്മദിനെ അറസ്റ്റ് ചെയ്തത്. കേസിൽ 83 ദിവസം റിമാൻഡിൽ കഴിഞ്ഞ അദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല.
കേസിലെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകൾ വൈദ്യപരിശോധനയിൽ ഉണ്ടായില്ലെന്നതാണ് കോടതിയുടെ പരിഗണനയിൽ വന്ന പ്രധാന കാര്യങ്ങളിലൊന്ന്. മുത്തശ്ശി എഴുതിക്കൊടുത്ത പരാതിയിൽ താൻ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടിയും കോടതിയിൽ മൊഴി നൽകി.
ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും കേസിൽ നിർണായകമായി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി മമ്മദിനെ കുറ്റവിമുക്തനാക്കിയത്.
ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകൻ കെ.പി. പ്രബീഷ് കുമാറാണ് മമ്മദിനുവേണ്ടി കോടതിയിൽ ഹാജരായത്.









