
- രഘുചന്ദ്രൻ നായർ (പ്രസിഡന്റ്, ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി)
''വിഴിഞ്ഞം തുറമുഖം കേരളത്തിന് മുന്നിൽ അനന്തസാദ്ധ്യതകളാണ് തുറന്നിടുന്നത്. അതിലൂടെ സംസ്ഥാനത്ത് വൻസാമ്പത്തിക മുന്നേറ്റമുണ്ടാകും. അതേസമയം, ഇവിടെ നിലനിൽക്കുന്ന ചെറിയ ചില പ്രശ്‌നങ്ങളുണ്ട്. അവയിൽ പലതിനും പരിഹാരം കാണേണ്ടതുണ്ട്. ഭരണകൂടം ഇച്ഛാശക്തിയോടെ മുന്നോട്ടുപോയാൽ പ്രതിബന്ധങ്ങൾ മറികടക്കാൻ സാധിക്കും. കേരളത്തിൽനിന്ന് തൊഴിൽ തേടി വിദേശത്തേക്ക് പോകുന്ന യുവാക്കൾ ഇന്നല്ലെങ്കിൽ നാളെ മടങ്ങിവരും. കേരളം അവർക്ക് പറ്റിയ സ്‌പേസായിമാറുന്ന കാലം വിദൂരമല്ല.''
ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റും, എസ്.ഐ. പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടറുമായ എസ്.എൻ. രഘുചന്ദ്രൻനായർ പറയുന്നു. സമകാലിക കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചും കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും 'കേരളശബ്ദം' ലേഖകനോട് മനസ്സുതുറക്കുകയായിരുന്നു അദ്ദേഹം.
കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എന്താണ് ഇതിന് കാരണം, പരിഹാരം ?
വിഭവസമാഹരണത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ വരവിന്റെ ബഹുഭൂരിപക്ഷവും ഒരു ചെറിയൊരു വിഭാഗത്തിന് വിതരണം ചെയ്യാൻ വേണ്ടിമാത്രം വിനിയോഗിക്കുന്നു. അതായത് സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകാൻ വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത് എന്ന് സാരം. കൂടാതെ വായ്പകളുടെ പലിശ ഇനത്തിലുള്ള തിരിച്ചടവും ഭീമമാണ്. വലിയൊരു സംഖ്യ ഉദ്യോഗസ്ഥർക്കുവേണ്ടി ചെലവിടുമ്പോഴും അതിനനുസരിച്ചിട്ടുള്ള ഉത്പന്നക്ഷമത അവരിൽ നിന്നും തിരികെ ലഭിക്കുന്നില്ല എന്നതും എടുത്ത് പറയേണ്ട സംഗതിയാണ്. ഈ അവസ്ഥമാറണം. സർക്കാർ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ അക്കൗണ്ടബിൾ ആക്കണം. അവരുടെ സേവന വേതന വ്യവസ്ഥ പ്രൊഡക്ടിവിറ്റിയുടെ അടിസ്ഥാനത്തിലാക്കണം. അങ്ങിനെ വരുമ്പോൾ അനാവശ്യച്ചെലവുകൾ കുറേയധികം കുറയ്ക്കാനും സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.
അതുകൊണ്ട് മാത്രം എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമോ ?
ഒരുപരിധി വരെ. റവന്യൂകമ്മി കുറയ്ക്കാനുള്ള വഴികളിൽ ഒന്നുമാത്രമാണിത്.
സാമ്പത്തികമായി മുന്നേറണമെങ്കിൽ വ്യവസായം വളരേണ്ടേ. അതിന് പറ്റിയ അന്തരീക്ഷമാണോ ഇവിടുള്ളത് ?
കേരളം വ്യവസായ സൗഹൃദമല്ല എന്ന ഒരു ധാരണ പലർക്കുമുണ്ട്. അത് തെറ്റാണ്. തീർച്ചയായും കേരളം ഒരു വ്യവസായ സൗഹൃദസംസ്ഥാനമാണ്. വ്യവസായം വളർന്നാലേ നാടിന് നിലനിൽപ്പുള്ളൂ. എല്ലാക്കാലത്തും നമുക്ക ്‌വെറും കൺസ്യൂമറി സ്റ്റ് സംസ്ഥാനമായി മാത്രം ഒതുങ്ങാൻ സാധിക്കില്ലല്ലോ. അവിടെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാദ്ധ്യതകൾ നാം കാണേണ്ടത്. കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്ന പദ്ധതിയാണിത്.
പക്ഷേ, ഇവിടെ നോക്കുകൂലി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നില്ലേ ?
ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്ന നീതിരഹിതമായ നോക്കുകൂലി സംവിധാനം നിലനിൽക്കുന്ന ഏകസംസ്ഥാനം നമ്മുടേത് മാത്രമാണ്. ആരൊക്കെ ഇത് നിരോധിച്ചെന്ന് പറഞ്ഞാലും അത് ഇപ്പോഴും നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഈ നിയമവിരുദ്ധ സംഗതി ക്രമേണയായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കാരണം ഹെഡ്‌ലോഡ് വർക്കേഴ്‌സ് എന്ന വിഭാഗം ക്രമേണ ശോഷിക്കുകയാണ്. ഇപ്പോൾ ആ പണി ചെയ്യുന്നവരൊന്നും അവരുടെ മക്കളെ അതേ രംഗത്തേക്ക് കൊണ്ടുവരില്ല. അവർ തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം കൊടുത്ത് ഇതരമേഖലകളിലേക്ക് വഴിതിരിച്ച്‌വിടുന്നു. ഇപ്പോൾ ചുമട്ടുതൊഴിലാളിയായി പണിയെടുക്കുന്ന വിഭാഗം ഇന്നല്ലെങ്കിൽ നാളെ ഇല്ലാണ്ടാകും. പുതിയൊരുതലമുറ ഈ രംഗത്ത് ഉണ്ടാകില്ല. പകരം നാം പൂർണ്ണമായും യന്ത്രവത്കൃത ലോഡിംഗ് അൺലോഡിംഗ് സംവിധാനത്തിലേക്ക ്മാറും. വിഴിഞ്ഞംതന്നെ ഒരുദാഹരണം. അവിടെ പൂർണ്ണമായും ക്രെയിനുകളും ഫോർക്ക് ലിഫ്റ്റുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇത് ക്രമേണ എല്ലായിടത്തും വ്യാപിക്കും.
വിഴിഞ്ഞത്തിലൂടെ കേരളത്തിന്റെ ഭാവിമാറ്റിയെഴുതപ്പെടും എന്നാണ് അങ്ങ് പറയുന്നത് ?
തീർച്ചയായും. എവിടെയാണോ ഷിപ്പിംഗ് ഇൻഡസ്ട്രി നിലനിൽക്കുന്നത് അവിടങ്ങളിലെല്ലാം ബിസിനസ് തഴച്ചുവളരും. അത് ലോകവ്യാപകമായ പ്രതിഭാസമാണ്. ദുബായ്‌യും സിംഗപ്പൂരും എങ്ങിനെയാണ് വികസിച്ചത്? കപ്പൽ എത്തുന്ന തുറമുഖനഗരങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചേ മതിയാകൂ. അങ്ങിനെ വരുമ്പോൾ കൂടുതൽ കമ്പനികൾ ഇവിടെ പണമിറക്കാൻ തയ്യാറാകും. അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സർക്കാരിന് നികുതിവരവ്കൂടുകയുംചെയ്യും. വിഴിഞ്ഞം മാത്രമല്ല. 500 കിലോമീറ്ററിലധികം വരുന്ന തീരദേശം നമുക്കുണ്ട് എന്നത് വലിയൊരു കാര്യമാണ്. ബ്ലൂ ഇകണോമിയുടെ സാദ്ധ്യതകളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. പല വിദേശരാജ്യങ്ങളും ഇന്ന് ബ്ലൂ ഇക്കണോമിയെ ആശ്രയിച്ച് വൻ കുതിച്ചുചാട്ടങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ നമുക്കും സാധ്യമാക്കാവുന്നതേയുള്ളൂ.
പക്ഷേ, കേരളത്തിലെ ചെറുപ്പക്കാരെല്ലാം ഇന്ന് വിദേശ ലാവണങ്ങൾക്ക് പിന്നാലെയാണ് ?
അഃ് ശരിയാണ്. പക്ഷേ, അതൊരു താത്കാലിക പ്രതിഭാസമാണ്. ഇന്ന് പലരും പഠിക്കാനെന്ന പേരിൽ വിദേശത്ത് പോകുന്നു. തുടർന്ന് അവിടെ സെറ്റിൽ ആകാനുള്ള ദീർഘവീക്ഷണത്തോടെയാണ് അവർ പോകുന്നത്. കേരളത്തിൽ അവർക്കുപറ്റിയ അന്തരീക്ഷം ഇല്ല എന്ന തോന്നൽ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇത് മാറാൻ പോവുകയാണ്. ഇവിടെ വിദേശ സർവ്വകലാശാലകളുടെ ക്യാമ്പസുകൾ തുറക്കാൻ വഴിയൊരുങ്ങുകയാണ്. അത് യാഥാർത്ഥ്യമായാൽ ലക്ഷങ്ങൾ മുടക്കി വിദേശത്ത് ചെന്ന് പഠിക്കുന്ന കാര്യങ്ങൾ ഇവിടെത്തന്നെ പ്രാപ്യമാക്കാൻ സാധിക്കും. പിന്നെ വേണ്ടത് മെച്ചപ്പെട്ട ജീവിതസാഹചര്യം. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ അതും സാധ്യമാകും. യുവാക്കൾക്ക് വേണ്ടത് എന്തൊക്കെയാ? വിനോദവും വിജ്ഞാനവും വിവരസാങ്കേതികവിദ്യയും. ഇതെല്ലാം നമ്മുടെ നാട്ടിൽതന്നെ ലഭ്യമാക്കണം.
ഉദാഹരണമായി നൈറ്റ് ലൈഫ് പദ്ധതി. പല വിദേശരാജ്യങ്ങളിലും സക്‌സസ്ഫുള്ളായി നടപ്പിലാക്കിയ സംഗതിയാണിത്. യുവാക്കൾക്ക് രാപ്പകൽ വ്യത്യാസമില്ലാതെ ഒരുമിക്കാനും ആഘോഷിക്കാനും പറ്റിയ വേദി നാം തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഒരുക്കി. ഇനി അത് കനകക്കുന്നിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ക്രമേണ മറ്റുപലയിടങ്ങളിലേക്കും വ്യാപിപ്പിക്കണം. അവിടെ യുവാക്കൾ തേടുന്നത് എന്റർടൈൻമെന്റാണ്. അതിനുള്ള സാഹചര്യം ഒരുക്കണം. അതേസമയം അത്തരം കേന്ദ്രങ്ങളിൽ ലഹരിയുടെ വരവ് തടയാനും നമുക്ക് സാധിക്കണം. ഒറ്റപ്പെട്ട അക്രമസംഭവങ്ങളെ ചെറുക്കുന്നതിലൂടെ നമുക്കിത് നല്ല രീതീയിൽതന്നെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും.
കേരളം എല്ലാം ആദ്യമേ തുടങ്ങും. പക്ഷേ, പിന്നീട് ആ ഉത്സാഹം കാണിക്കാറില്ല. അതാണല്ലോ കീഴ്‌വഴക്കം ?
ശരിയാണ്. 1990 ൽ രാജ്യത്തെ ആദ്യ ഐ.ടി പാർക്ക് നാം തുടങ്ങി. മുഖ്യമന്ത്രി ഇ.കെ നയനാർ ആയിരുന്നു അതിന്റെ ശിൽപ്പി. ഒരു ഇടതുപക്ഷ ഗവൺമെന്റാണ് വിപ്ലവകരമായ സംഗതിക്ക് തുടക്കം കുറിച്ചതെന്നോർക്കണം. പക്ഷേ, നമുക്ക് ശേഷം ഈ രംഗത്തേക്ക് വന്ന പലരും ഇന്ന് ശതകോടികളാണ് ഐ.ടി. എക്‌സ്‌പോർട്ടിംഗിലൂടെ നേടുന്നത്. ഇന്ന് നാം അവരേക്കാൾ വളരെ പിന്നിലാണ്. ആദ്യകാല ടെലിവിഷൻ നിർമ്മാതാക്കളായ കെൽട്രോൺ നമ്മുടെ നാടിന്റെ അഭിമാനമാണ്. കെ.പി.പി. നമ്പ്യാർ എന്ന മലയാളി തന്നെയാണ് കെൽട്രോണിനെ ഉന്നതികളിൽ എത്തിച്ചത്. പക്ഷേ, കാലാന്തരത്തിൽ ആ യശഃസ്സിന് ഇടിവ് സംഭവിച്ചു. ടൂറിസം രംഗത്തും ഇതേ ഇടിവ് നമുക്ക് കാണാൻ സാധിക്കും. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ബ്രാന്റ്‌ചെയ്ത കേരളടൂറിസം ഇനിയും മുന്നേറേണ്ടതുണ്ട്. സോഷ്യോപൊളിറ്റിക്കൽ ഇഷ്യൂസ് പലതും ടൂറിസംരംഗത്ത് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്.
ഒരുദാഹരണത്തിന് ഡെസ്റ്റിനേഷൻ വെഡിംഗ് കോൺസപ്റ്റ് എടുക്കാം. കേരളം ഡെസ്റ്റിനേഷൻ വെഡിംഗിന് പറ്റിയ ഒരു ഹബ്ബാണ്. അതിനായി പലരും തയ്യാറായിവരുന്നുണ്ട്. പക്ഷേ, ഇവിടെ വെഡിംഗ് പാർട്ടി നടത്താൻ എത്തുന്നവർക്ക് വേണ്ടതെല്ലാം കൊടുക്കാൻ നമുക്ക് സാധിക്കുന്നില്ല. രാത്രി ഒൻപതുമണിക്ക് വെഡിംഗ് പാർട്ടിതുടങ്ങും. പക്ഷേ, ഇവിടെ 11 മണിയാകുമ്പോൾ മദ്യശാലകൾ അടയ്ക്കും. അതിലൂടെ, രാത്രിമദ്യം താത്പര്യപ്പെടുന്നവർക്ക് അത് ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാകും. ഇതിലൂടെ എന്ത് ഗുണപരമായ മാറ്റമാണ് ഇവിടെ സംഭവിക്കാൻ പോകുന്നത്? ടൂറിസ്റ്റുകൾക്ക് വേണ്ടത് എന്താണോഅത് നാം കൊടുക്കണം. കേരളത്തിന്റെ അതേ കാലാവസ്ഥയും ജിയോഗ്രഫിക്കൽ സ്‌പെസിഫിക്കേഷൻസുമുള്ള ശ്രീലങ്കയുടെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്. അവിടെ മുന്തിയ ഹോട്ടലുകൾ ചീപ്പ് റേറ്റിൽ ലഭ്യമാണ്. എന്നാലിവിടെ സംഗതി എക്‌സപെൻസീവ് ആണെന്ന് മാത്രമല്ല പല കാര്യങ്ങളിലും അനാവശ്യ നിയന്ത്രണങ്ങൾ പ്രതിസന്ധിതീർക്കുന്നുണ്ട്. ഒരു ന്യൂനപക്ഷത്തെ ഭയന്ന് അല്ലെങ്കിൽ അവർക്ക് വിധേയപ്പെട്ട് നാം വലിയ നേട്ടങ്ങൾ വേണ്ടെന്ന് വെയ്ക്കുകയാണ്. അങ്ങിനെ വരുമ്പോഴാണ് കേരളം പലർക്കും സെക്കന്റ് ചോയ്‌സ് ആയിമാറുന്നത്.
മാൻപവർ ഷോർട്ടേജ് എത്രത്തോളം തിരിച്ചടിയാണ് ?
ഇന്നിവിടെ എല്ലാ പണികളും ഓടിനടന്ന് ചെയ്യാൻ ബംഗാളികളുണ്ട്. അവരുടെ നാട്ടിൽ 75 ഉം 100 ഉം കൂലിയായികിട്ടിയിരുന്ന പണിക്ക് ഇവിടെ 900 ഉം 1000 ഉം കിട്ടുന്നു. അതുകൊണ്ടവർക്കിത് ഗൾഫാണ്. എന്നാൽ സ്ഥിതിഗതികൾ മാറുകയാണ്. ഉത്തരേന്ത്യയിൽ പലയിടങ്ങളിലും തൊഴിൽ സാഹചര്യവും സാമൂഹ്യഅന്തരീക്ഷവുമൊക്കെ മാറിമറിയുകയാണ്. ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വേതനം തന്നെ ഗണ്യമായി ഉയർന്നിരിക്കുന്നു. തൊഴിൽ ദിനങ്ങളും കൂടിവരികയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിനം 365 ആവുകയും വേതനം ഇതര പണികൾക്കൊപ്പം എത്തുകയും ചെയ്താൽ ബംഗാളികൾ ഉറപ്പായും മടങ്ങിപ്പോകും. മെച്ചപ്പെട്ട തൊഴിൽസാഹചര്യംതങ്ങളുടെ നാട്ടൽ ലഭ്യമായാൽ പിന്നെന്തിനവർ പ്രവാസജീവിതം നയിക്കണം. ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും. അതോടെ ഇവിടെ തൊഴിൽ അവസരങ്ങൾകൂടും.
പക്ഷേ ഇവിടെ ആര് തൊഴിൽ എടുക്കും ?
മലയാളികൾതന്നെ പണിയെടുക്കേണ്ടിവരും. മെച്ചപ്പെട്ട അവസരങ്ങൾ തേടി യു.കെയിലും കാനഡയിലും ഓസ്‌ട്രേലിയയിലും എത്തുന്ന മലയാളികൾ ഇന്ന് സമാനതകളില്ലാത്ത വെല്ലുവിളിയാണ് അവിടെ നേരിടുന്നത്. അന്നാടുകളിൽ തൊഴിൽ നിയമങ്ങൾ കർശനമാക്കപ്പെടുന്നു. ഇതോടെ മൈഗ്രന്റ്‌ലേബറേഴ്‌സ് പെടാപ്പാട് പെടുകയാണ്. പിടിച്ചുനിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്. ടെക്‌നിക്കലി ക്വാളിഫൈഡ് അല്ലാത്ത തൊഴിലാളികൾ പലരും ഇന്നല്ലെങ്കിൽ നാളെ മടങ്ങേണ്ടിവരും. അവർ പിന്നെ എവിടെ പോകാനാണ്?
മലയാളികൾ പൊതുവേ വൈറ്റ് കോളർജോലി ആഗ്രഹിക്കുന്നവരാണ്. അവരെക്കൊണ്ട് ബംഗാളിയുടെ പണി എടുപ്പിക്കാനാകുമോ ?
ലേശം ബുദ്ധിമുട്ടാണ്. പക്ഷേ, കാര്യങ്ങൾ മാറിവരുന്നുണ്ട്. ഇവിടെ ചില തൊലിപ്പുറചികിത്സകൾ നാം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. ഡെസിഗ്‌നേഷൻ മാറ്റുക എന്നതാണ് അതിൽ പ്രധാനം. കൺസ്ട്രക്ഷൻ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തസ്തികയോടൊപ്പം എൻജിനീയർ എന്ന വാൽകൂടി ഘടിപ്പിക്കുമ്പോൾ പല മലയാളികളും അതിൽ ആകൃഷ്ടരാകുന്നുണ്ട്. മെച്ചപ്പെട്ട ശമ്പളവും ഉയർന്ന ജീവിത സാഹചര്യവും ലഭിച്ചാൽ മലയാളികൾ പണിയെടുക്കും. ഇത്രയും നാൾ ഇവിടെ അതില്ലായിരുന്നു. എന്നാൽ നാം പുരോഗതിയുടെ പാതയിലാണ്. ഒരുദാഹരണം പറയാം. ട്രെയിൻ ഓടിക്കുന്നവർ ഒരു എൻജിൻ ഓപറേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അവർ ആദ്യം എൻജിൻ ഡ്രൈവർമാർ ആയിരുന്നെങ്കിൽ കാലാന്തരത്തിൽ അത് ലോക്കോ പൈലറ്റ് ആയി മാറി. അതോടെ ആ പ്രൊഫഷന് ഒരു അന്തസും ഗ്ലാമറും കൈവന്നു. അതൊരുതരം ടാക്റ്റിക്‌സ് ആണ്. അത്തരം പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും എല്ലാമേഖലകളിലും ആകാവുന്നതാണ്.
നാം വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ, പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള വികസനം കാലത്തിന് യോജിച്ചതാണോ ?
ഒരിക്കലുമല്ല. പരിസ്ഥിതിയെ പരിഗണിക്കുകതന്നെ വേണം. പക്ഷേ, ഇവിടെ കപട പരിസ്ഥിതിവാദികളാണ് യഥാർത്ഥ പ്രശ്‌നം. കേരളത്തിൽ ചെറിയൊരു വിഭാഗം ആക്ടിവിസ്റ്റുകളുണ്ട്. അവരാണ് പല പ്രക്ഷോഭങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. ആർ.ടി.ഐ. ആക്ടിവിസ്റ്റുകളായി അവതരിക്കുന്ന അത്തരക്കാർക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരുണ്ട്. രാജ്യത്തിന് തന്നെ ഗുണകരമാകുന്ന പദ്ധതികൾക്ക് തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്ന അക്കൂട്ടർക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്.
രാജ്യതാത്പര്യത്തിന് തുരങ്കം വെയ്ക്കുന്നു എന്ന് പറയുമ്പോൾ ?
വിദേശ ഇടപെടലുകൾ എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. കേരളത്തിൽ അടുത്തിടെ യാഥാർത്ഥ്യമായ ഒരു വൻകിട പദ്ധതിക്കെതിരെ ചിലർ വ്യവഹാര നടപടികളുമായി രംഗത്തുവന്നിരുന്നു. അന്ന് അതിൽ ചേമ്പർ ഓഫ്‌കൊമേഴ്‌സ് ഇടപെടൽ നടത്തി. അതോടെ എനിക്ക് ഒരു ഭീഷണി കോൾ വന്നത് ജർമ്മനിയിൽ നിന്നായിരുന്നു. ഞാനവരോട് ചോദിച്ചത് ഇതായിരുന്നു -നിങ്ങൾ ഇന്ത്യക്കാരനാണോ ? അതെ എന്നായിരുന്നു മറുപടി. എന്നിട്ട ്എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യയിൽ നിന്ന് ഇന്ത്യക്കുവേണ്ടി പണമറിക്കാത്തത് എന്നതായിരുന്നു എന്റെഅടുത്ത ചോദ്യം. അത് നിങ്ങൾ അറിയേണ്ട കാര്യമില്ല എന്നായിരുന്നു മറുപടി. അങ്ങിനുള്ളവരോട് സംസാരിക്കേണ്ടതില്ലെന്ന് ഞാനും പറഞ്ഞു. ഇതാണ് ഇവിടെ നടക്കുന്നത്.
അഴിമതി എന്ന ഇൻഹൗസ് വില്ലനെക്കുറിച്ച് പറയാതിരിക്കാനാകില്ല. അങ്ങയുടെ അഭിപ്രായം ?
അഴിമതി ഒരു യാഥാർത്ഥ്യമാണ്. പക്ഷേ, ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ അഴിമതി തുലോം കുറവാണ് എന്നുവേണം പറയാൻ. അഴിമതിക്കാർ വാങ്ങുന്ന പണത്തിലും ഗണ്യമായ കുറവുണ്ട്. ഒരുദാഹരണം പറയാം. നമ്മുടെ തൊട്ട് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരു പ്രോജക്ട് ഓണാക്കാൻ സ്‌ക്വയർഫീറ്റിന് 150 രൂപ വെച്ചാണ് അവിടത്തെ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിക്ക് നൽകേണ്ടത്. അങ്ങിനെ വരുമ്പോൾ ഒരുലക്ഷം സ്‌ക്വയർഫീറ്റ് നിർമ്മാണം നടത്തേണ്ട പ്രോജക്ടിന് കോടികൾകൈക്കൂലി ഇനത്തിൽ മാത്രം നൽകേണ്ടിവരും. എന്നാൽ അതേ പ്രോജക്ടിന് രണ്ടോ മൂന്നോലക്ഷം രൂപ കൈമടക്കായി നൽകിയാൽ ഇവിടെ അനുമതി നേടിയെടുക്കാൻ സാധിക്കും. എന്ത് ഭീമമായ വ്യത്യാസമാണിതെന്നോർക്കണം. പലരും കൈക്കൂലി നൽകുന്നത് അത് മഹത്തായ കാര്യമായതുകൊണ്ടോ നിയമവിരുദ്ധ സംഗതികൾ ചെയ്യാനോ അല്ല. കാലതാമസം ഒഴിവാക്കാനാണ്. മാസം പത്ത് ശതമാനം പലിശയ്ക്ക് ശതകോടികൾ ബാങ്ക്‌വായ്പ എടുത്ത് ബിസിനസ് ചെയ്യുന്ന ഒരാൾക്ക് പ്രോജക്ട് മൂന്നുമാസം വൈകിയാൽ പലിശ ഇനത്തിൽ തന്നെ കോടികൾ നഷ്ടമാകും. അതേസമയം, ഏതാനും ലക്ഷങ്ങൾ കൈമടക്ക് കൊടുത്താൽ കാര്യങ്ങൾ വേഗത്തിലാക്കാം. അങ്ങിനെ ചെയ്താലും അത് ബാങ്ക് പലിശയേക്കാൾ വളരെ താഴെ ആയിരിക്കും.
കൈക്കൂലി ചെറുതായാലും വലുതായാലും നിയമവിരുദ്ധം തന്നെയാണ്. അത് പ്രോഹത്സാഹിപ്പിക്കാതിരിക്കുന്നതല്ലേ നല്ലത്?
തീർച്ചയായും. ആരും ആഗ്രഹിച്ചിട്ടല്ല ഇതൊന്നും ചെയ്യുന്നത്. വ്യവസ്ഥിതികൾ അങ്ങിനെ ആക്കിതീർക്കുന്നതാണ്. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റംവരുന്നുണ്ട്. കെസ്മാർട്ട് സംവിധാനം ഇവിടെ വിപ്ലവകരമായ മാറ്റങ്ങൾകൊണ്ടുവരും എന്നുറപ്പാണ്. സേവനങ്ങൾ പ്രാപ്യമാകാൻ ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാം ഓൺലൈനായിതന്നെ ലഭ്യമായിവരുന്നുണ്ട്. ഉദ്യോഗസ്ഥരെ നേരിട്ട്‌ചെന്ന് കാണേണ്ടി വരുമ്പോഴാണല്ലോ കൈക്കൂലിയുടെ ആവശ്യകത വരുന്നത്. എന്നാലിപ്പോൾ അതല്ല അവസ്ഥ. ബിസിനസ് രംഗത്ത് പ്രോജക്ട് അപ്രൂവലും മറ്റും നിശ്ചിത തുക ഓൺലൈനായി അടച്ച് നിശ്ചിതസമയത്തിനുള്ളിൽ നേടിയെടുക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ നിലവിലെ സംവിധാനത്തിൽ ഇനിയും മാറ്റങ്ങൾ വേണ്ടതുണ്ട്. ഒരു ഫയൽ ഒരുദ്യോഗസ്ഥന്റെ പരിഗണനയ്ക്കായി ഓൺലൈനായി സമർപ്പിക്കുന്നു എന്ന്കരുതുക. അദ്ദേഹം ലീവാണെങ്കിൽ അത് അവിടെത്തന്നെ നിൽക്കും. ഇതൊഴിവാക്കി ഓട്ടോമറ്റിക്കായി അടുത്ത ലെവലിലേക്ക ്‌പോകണം. അങ്ങിനെ വരുമ്പോൾ കാര്യങ്ങൾ ശരവേഗത്തിൽ തീർപ്പാക്കപ്പെടും. എന്നാലിതിന് തടസ്സം നിൽക്കുന്ന ഏകവിഭാഗം സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവിടെ ഇച്ഛാശക്തിയോടെ പ്രവർത്തിക്കാൻ പ്രാപ്തിയുള്ള ഒരു മുഖ്യമന്ത്രി നമുക്കുണ്ട്. അദ്ദേഹം ഇത്തരം വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുന്നുണ്ട്. ആ ഇടപെടൽ ഇനിയും വർദ്ധിക്കേണ്ടതുണ്ട്. ഇന്ന് ഒരു ഘടകകക്ഷിയുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം മുഖ്യമന്ത്രിയുടെ പ്രസ്ഥാനത്തിനുണ്ട് എന്നത് ഒരു ആഡഡ് അഡ്വാന്റേജാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് വിപ്ലവകരമായ തീരുമാനങ്ങൾ പലതും ഇനിയും കൈക്കൊള്ളാൻ സാധിക്കും. അത് കേരളത്തിൽ വൻസാമ്പത്തിക കുതിച്ചുചാട്ടങ്ങൾക്ക് ഹേതുവാകും എന്നും ഉറപ്പാണ്.