
അമ്മാൻ/ടെഹ്റാൻ: തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച 8 മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ജോർദാനിയൻ സായുധ സേന അറിയിച്ചു. പൗരന്മാർക്കോ സ്വത്തുക്കൾക്കോ ഭീഷണിയാകുന്നതിന് മുൻപ് തന്നെ മിസൈലുകൾ പൂർണ്ണമായും നശിപ്പിച്ചതായി സൈനിക വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
ലാറക് (Larak) ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ജോർദാന്റെ പ്രസ്താവന വന്നത്.ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ സംയുക്ത ആക്രമണത്തിൽ കിംഗ് ഹുസൈൻ, അൽ അസ്രഖ് എന്നീ യുഎസ് സൈനിക താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ശത്രുക്കളുടെ യുദ്ധവിമാന താവളങ്ങൾക്കും സാങ്കേതിക സൗകര്യങ്ങൾക്കും വലിയ നാശനഷ്ടം വരുത്തിയതായും ഇറാൻ അറിയിച്ചു.ഹോർമൂസ് കടലിടുക്കിലേക്ക് നാവിക മൈനുകൾ വഹിക്കുന്ന മിസൈലുകൾ തൊടുക്കാൻ സജ്ജമാക്കി നിർത്തിയിരുന്ന ഇറാന്റെ രണ്ട് റോക്കറ്റ് ലോഞ്ചറുകൾ അമേരിക്കൻ സേന ബോംബെറിഞ്ഞ് തകർത്തതായി മുമ്പ് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോഴുണ്ടായ ആക്രമണമെന്ന് ഇറാൻ
വ്യക്തമാക്കി.രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ജോർദാനിയൻ സേന അറിയിച്ചു.










