02:40am 15 May 2025
NEWS
ഐസക്കിന്റെ ശിങ്കിടി മുതലാളിമാരും കേരളത്തിലെ സോഷ്യലിസവും
07/05/2025  02:23 PM IST
nila
ഐസക്കിന്റെ ശിങ്കിടി മുതലാളിമാരും കേരളത്തിലെ സോഷ്യലിസവും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്ക് വീണ്ടും ശിങ്കിടി മുതലാളിമാർ എന്ന പ്രയോ​ഗവുമായി രം​ഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്ന സാഹചര്യങ്ങളിലാണ് തോമസ് ഐസക്ക് ശിങ്കിടി മുതലാളിമാർ എന്ന പദപ്രയോ​ഗം നടത്താറുള്ളത്. ഇപ്പോൾ വിഴിഞ്ഞം പോർട്ടിനെയും അദാനിയേയും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിനെയും ബന്ധപ്പെടുത്തിയാണ് ഐസക്ക് ശിങ്കിടി മുതലാളി എന്ന പദപ്രയോ​ഗം എടുത്ത് വീശിയത്. 

നവലിബറൽ കാലത്തെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് ശിങ്കിടി മുതലാളിത്തമെന്ന് സിപിഎം പറയുന്നു. ഭരണകക്ഷിയുമായി ഒട്ടിനിൽക്കുന്ന മുതലാളിമാർ രാജ്യത്തിന്റെ സമ്പത്തമ്പാടെ കൊള്ളയടിച്ച് തടിച്ചു കൊഴുക്കുകയാണ് എന്നും സിപിഎം ആവലാതിപ്പെടുന്നു.  പ്രകൃതിയെപ്പോലും കൊള്ളയടിക്കുകയാണ് ഇത്തരം ശിങ്കിടി മുതലാളിമാരെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. അദാനിയും അംബാനിയുമൊക്കെയാണ് തോമസ് ഐസക്കിന്റെ കാഴ്ച്ചപ്പാടിലെ ശിങ്കിടി മുതലാളിമാർ. ഭരണാധികാരികൾ നിയമനിർമാണവും നയരൂപീകരണവും തന്നെ നടത്തുന്നത് തങ്ങളുടെ ശിങ്കിടികളായി നിൽക്കുന്ന മുതലാളിമാരെ തടിച്ചുകൊഴുപ്പിക്കാനാണെന്നും സിപിഎം വിലയിരുത്തുന്നു. ഇക്കാര്യം സമ്മതിച്ച് കൊടുത്താൽ, കേരളത്തിൽ അധികാരത്തിലിരിക്കുന്ന സിപിഎമ്മിനും ശിങ്കിടി മുകലാളിത്തത്തെ അം​ഗീകരിക്കുകയും അനുസരിക്കുകയും അവർക്കുവേണ്ടി ചില്ലറയല്ലാത്ത വിട്ടുവീഴ്ച്ചകൾ ചെയ്തു കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. പ്രായോ​ഗിക രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനും ഉപയോ​ഗിക്കേണ്ടി വന്നു എന്ന ആവലാതി ഐസക്കിനുണ്ട്. 

എന്നാൽ, തോമസ് ഐസക്ക് കേരളത്തിന്റെ ധനമന്ത്രിയായിരുന്ന സമയത്തും മുതലാളിത്തത്തിന് ശിങ്കിടിപ്പണി ചെയ്യുന്ന ഏർപ്പാട് തന്നെയായിരുന്നു ഉണ്ടായിരുന്നത്. സ്വകാര്യ മൂലധനവും ഭരണകൂടവും തമ്മിലുള്ള അന്തർധാര  സജീവമായിരിക്കുന്നത് പ്രതിപക്ഷത്തെ കോൺ​ഗ്രസിനും ബിജെപിക്കുമെന്നും വലിയ പ്രശ്നമല്ലാത്തതു കൊണ്ട് അവരാരും പരിഹസിച്ചില്ല എന്നു മാത്രം. കേരളത്തിൽ തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോൾ ഇടതു സർക്കാർ ജന്മം നൽകിയ ശിങ്കിടി മുതലാളിയാണ് സാന്റിയാ​ഗോ മാർട്ടിൻ. സാന്റിയാ​ഗോ മാർട്ടിനും അയാളുടെ അടുപ്പക്കാരായ ചില പണക്കാരും ചേർന്ന് കേരളത്തിൽ സിക്കിം ലോട്ടറി കച്ചവടം ചെയ്യുകയും അതിൽ തട്ടിപ്പ് നടത്തുകയും ചെയ്താണ് സാന്റിയാ​ഗോ മാർട്ടിൻ വളർന്നത്. ശിവകാശിയിൽ നിന്നുൾപ്പെടെ കള്ളലോട്ടറി അടിച്ച് കേരളത്തിൽ കൊണ്ടുവന്ന് വിൽപ്പന നടത്തുകയും സമ്മാനങ്ങളിൽ തിരിമറി കാട്ടുകയും എല്ലാം ചെയ്തത് നമുക്കറിയാം. എന്നിട്ടും കേരളത്തിൽ സാന്റിയാ​ഗോ മാർട്ടിനെയോ അയാളുടെ കൂട്ടാളികളെയോ ഇവിടുത്തെ നിയമം ഒന്നും ചെയ്തില്ല.

കൃത്യമായി നികുതി അടച്ചു എന്നതായിരുന്നു അന്ന് തോമസ് ഐസക്ക് ധനമന്ത്രിയായിരുന്ന ഇടത് ഭരണകൂടം സാന്റിയാ​ഗോ മാർട്ടിന് സുരക്ഷയൊരുക്കാൻ പറഞ്ഞ വാദം. തട്ടിപ്പ് നടത്തി സമ്പാദിച്ച പണത്തിന് നികുതി അടച്ച് രക്ഷപെട്ട വിരുതനാണ് സാന്റിയാ​ഗോ മാർട്ടിനെങ്കിൽ ആ വിരുതിന് കളമൊരുക്കിയ നല്ല ഒന്നാന്തരം കളിക്കാരനായിരുന്നു തോമസ് ഐസക്കും അന്നത്തെ ഇടത് ഭരണകൂടവും.

കള്ളലോട്ടറിയുടെ മറവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശിങ്കിടി മുതലാളിമാർ ഉദയം കൊണ്ടു. ലോട്ടറിയുടെ ഡിസ്ട്രിബ്യൂഷനിലൂടെ  പലരും ശതകോടീശ്വരന്മാരായി. സിപിഎമ്മിന്റെയും ബഹുജന സംഘടനകളുടെയും പരിപാടിക്ക് പണമിറക്കാൻ ഈ പുത്തൻതലമുറ തട്ടിപ്പ് പണക്കാർക്ക് ഒരു മടിയുമുണ്ടായില്ല. സിപിഎമ്മും ഹാപ്പി, ചങ്ങാതിമാരായ മുതലാളിമാരും ഹാപ്പി എന്നതായിരുന്നു അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ - സാമ്പത്തിക അന്തരീക്ഷം.

ബദലുണ്ട് എന്ന് പറഞ്ഞാണ് എല്ലാ കാലത്തും ഇടതുപക്ഷം അധികാരത്തിൽ വരുന്നത്. എന്നാൽ, കാലങ്ങളായി തുടരുന്ന സാമ്പത്തിക നയങ്ങളെ മുന്നോട്ട് നയിക്കുക എന്നതിനപ്പുറം ഒരു ബദൽ സാമ്പത്തിക ക്രമം അവതരിപ്പിക്കാനും വിജയിപ്പിക്കാനും ഇനിയും ഇന്ത്യൻ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ അംബാനിയും അദാനിയുമെങ്കിൽ ഇവിടെ കേരളത്തിൽ അതിലുമേറെ മുതലാളിമാരാണ് ഭരണത്തിന്റെ തണലിൽ തടിച്ചുകൊഴുക്കുന്നത്. അതിലൊരു വിഹിതം പാർട്ടിക്കും കിട്ടുന്നുണ്ട്. പാർട്ടി സഖാക്കളുടെ കെട്ടുതാലി അഴിച്ചുകൊടുത്തും പാർട്ടി നേതാക്കളുടെ പാരമ്പര്യ സ്വത്ത് വിറ്റും പാർട്ടി ആപ്പീസുകൾ പണിഞ്ഞിരുന്ന ഈ നാട്ടിൽ ഇപ്പോഴും ഒരു പാർട്ടി ഓഫീസ് പണിഞ്ഞിരുന്നു. അതിന് എന്നാൽ, ഇക്കുറി ആരെങ്കിലും പാർട്ടി ആപ്പീസിന് വേണ്ടി കെട്ടുതാലിയോ മറ്റ് സ്വർണമോ നൽകിയ വാർത്ത നിങ്ങൾ കേട്ടിരുന്നോ? ഏതെങ്കിലും നേതാവ് തന്റെ വസ്തു വിറ്റ് ആ പണം നൽകിയതായി അറിഞ്ഞിരുന്നോ? ഇല്ലെങ്കിൽ അതിനർത്ഥം തോമസ് ഐസക്കിന്റെ പാർട്ടിയും ഭരണവും ശിങ്കിടി മുതലാളിമാരുടെ സഖാക്കളാണ് എന്നാണ്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.