
ടെഹ്റാൻ: ലോകരാജ്യങ്ങളെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലാഴ്ത്തിയ പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമിട്ട് ഇറാനും യു.എസും ചരിത്രപരമായ ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല സമാധാന കരാർ കഴിഞ്ഞദിവസം ഡിജിറ്റലായി ഒപ്പിട്ടു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസോ നേരിട്ട് പങ്കടുത്ത് കരാർ ഔദ്യോഗികമാക്കും.
കരാറിന്റെ ഭാഗമായി ഇറാനെതിരെയുള്ള യു.എസ് നാവിക ഉപരോധം പിൻവലിക്കും. ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിച്ചതായും റിപ്പോർട്ടുണ്ട്. കരാർ ഒപ്പിടുന്നതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യക്കപ്പലുകളുടെയും ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഒമാനുമായി സഹകരിച്ചാകും ഇറാൻ ഹോർമുസിലെ ഗതാഗത നിയന്ത്രണം കൈകാര്യം ചെയ്യുക. അടുത്ത 30 ദിവസത്തിനുള്ളിൽ കടലിടുക്കിലെ നേവൽ മൈനുകൾ നീക്കം ചെയ്ത് ചരക്ക് ഗതാഗതം പൂർണ്ണമായും പഴയപടിയാക്കും.
ഇറാന്റെ ആണവ പദ്ധതി, രാജ്യാന്തര സാമ്പത്തിക ഉപരോധങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ അടുത്ത 60 ദിവസത്തിനുള്ളിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തും. ഇത് പശ്ചിമേഷ്യൻ യുദ്ധത്തിന് പൂർണ്ണമായ ഒരു വിരാമമിടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
"ഹോർമുസ് വെള്ളിയാഴ്ച തുറക്കും. ഇറാനെതിരെയുള്ള നാവിക ഉപരോധം പിൻവലിക്കാൻ ഉത്തരവിട്ടു."
— ഡൊണാൾഡ് ട്രംപ് (യു.എസ് പ്രസിഡന്റ്)
"ലെബനനിൽ ആക്രമണം ആവർത്തിക്കരുത്. കരാർ നടപ്പാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം യു.എസിനാണ്."
— അബ്ബാസ് അരാഗ്ചി (ഇറാൻ വിദേശകാര്യ മന്ത്രി)
ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ
തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാൻ ലോകരാജ്യങ്ങൾക്ക് ഉറപ്പ് നൽകി. യുറേനിയം സമ്പുഷ്ടീകരണവും ആണവ കേന്ദ്രങ്ങളുടെ വ്യാപനവും ഇനി ഉണ്ടാകില്ല. നിലവിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്റെ ഉള്ളിൽ തന്നെ നേർപ്പിക്കാൻ യു.എസ് അനുമതി നൽകിയേക്കുമെന്നാണ് സൂചന.
വിയോജിപ്പുമായി ഇസ്രയേൽ
അതേസമയം, തെക്കൻ ലെബനനിൽ തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് പിന്മാറില്ലെന്ന കർക്കശ നിലപാടിലാണ് ഇസ്രയേൽ. തങ്ങൾ ഈ കരാറിന്റെ ഭാഗമല്ലാത്തതിനാൽ ഇതിലെ വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്ന് ഇസ്രയേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ വ്യക്തമാക്കി.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ ഹോർമുസ് കടന്ന് ഇന്ത്യൻ ടാങ്കർ 'ദിശ'
കടലിടുക്ക് ഔദ്യോഗികമായി തുറക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഇന്ത്യൻ എൽ.എൻ.ജി ടാങ്കർ 'ദിശ' ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം നിയന്ത്രിക്കുന്ന ഈ കപ്പൽ 62,370 ടൺ എൽ.എൻ.ജിയുമായി ഖത്തറിലെ റാസ് ലഫാനിൽ നിന്നാണ് പുറപ്പെട്ടത്. കരാർ പ്രഖ്യാപനം വന്നയുടൻ ഹോർമുസ് കടന്ന കപ്പൽ വ്യാഴാഴ്ച ഗുജറാത്ത് തീരത്തെത്തും.










