
യുഎസ് ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ജോർദാനിലെ യുഎസ് സൈനിക താവളമായ അൽ-അസ്റഖിനെ ലക്ഷ്യമിട്ട് ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ആക്രമണത്തിൽ ലക്ഷ്യമാക്കിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണം സംബന്ധിച്ച് യുഎസോ ജോർദാനോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അമേരിക്കയുടെ നടപടികൾക്ക് കനത്ത മറുപടി തുടരുമെന്നും സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ അതിന് ‘നിർണായകവും അതിക്രൂരവുമായ’ തിരിച്ചടി നൽകാൻ തയ്യാറാണെന്ന് ഐആർജിസി വ്യക്തമാക്കിയതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൽ-അസ്റഖ് താവളത്തിന് നേരെയുള്ള ആക്രമണത്തിൽ ദീർഘദൂര മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് ഐആർജിസിയുടെ അവകാശവാദം.
ഇതിനിടെ തെക്കൻ ഇറാനിലെ ജാസ്ക്, സിരിക്, ക്വിഷ് ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. സിരിക് ബഹ്മാനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ടെലികോം ടവറും രണ്ട് ജലസംഭരണ ടാങ്കുകളും ആക്രമണത്തിൽ തകർന്നതായും അധികൃതർ അറിയിച്ചു.










