
വാഷിങ്ടൺ: ഇറാനിലെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ഇനിയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ഭരണസംവിധാനം പൂർണമായും തകർന്നു എന്നാണ് മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തിയത്.
ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി.
യുദ്ധത്തിന്റെ പുരോഗതിയെ കുറിച്ചും ട്രംപ് ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച സൈനിക നടപടികൾ പ്രതീക്ഷിച്ചതിനേക്കാൾ വൻ വിജയമായിരുന്നുവെന്നും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ നാവികസേനയുടെയും വ്യോമസേനയുടെയും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതായി ട്രംപ് പരിഹാസരൂപേണ പറഞ്ഞു.
ഇറാന്റെ റവല്യൂഷണറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്ര നേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.










