
കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂർ പൊലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പാനൂരിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആസാദ്, കുട്ടിയുടെ അമ്മ വെള്ളമെടുക്കാൻ പോയ തക്കംനോക്കി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മ തിരിച്ചെത്തിയതോടെ സംഭവം പുറത്തറിയുകയായിരുന്നു. അമ്മ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തേക്ക് എത്തിയെങ്കിലും ഇതിനിടെ പ്രതി രക്ഷപ്പെട്ടു.
തുടർന്ന് കുട്ടിയുടെ അമ്മ പാനൂർ പൊലീസിൽ പരാതി നൽകി. പ്രദേശവാസികൾക്ക് പ്രതിയെ നേരത്തെ പരിചയമുണ്ടായിരുന്നതിനാൽ ലഭിച്ച ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
അന്വേഷണത്തിനിടെ ആസാദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ട്രെയിൻ മാർഗം ഇയാൾ കേരളം വിട്ടതായി വ്യക്തമായതോടെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ വിവിധ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
രത്നഗിരിയിൽ ഇറങ്ങിയതായി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നതിനാൽ പ്രതിയുടെ നീക്കം കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. ഒടുവിൽ രത്നഗിരിയിലെത്തിയ പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസാദ് പിടിയിലായത്.
പ്രതിയെ പാനൂരിലെത്തിച്ച് തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.










