
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ലോകം വലിയതോതിൽ ചേരിതിരിയലുകളെ നേരിടുന്ന ഈ കാലഘട്ടത്തിൽ, ആഗോള ദക്ഷിണ രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) ഏറ്റവും വിശ്വസ്തനായ പങ്കാളിയായി ഇന്ത്യ മാറുന്നു. വിതരണ ശൃംഖലയിലെ തടസങ്ങൾ, ഊർജ്ജ പ്രതിസന്ധി, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയാൽ വലയുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും രാജ്യങ്ങൾ വെറും വാചകക്കസർത്തുകൾക്ക് അപ്പുറം പ്രായോഗിക പരിഹാരങ്ങൾ നൽകാൻ കഴിയുന്ന ഒരു നേതൃത്വത്തിനായി ഇന്ത്യയെയാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഉയർന്നുവരുന്ന ഒരു സാമ്പത്തിക ശക്തി എന്ന നിലയിൽ നിന്നും, ഏത് പ്രതിസദ്ധികളിലും കൃത്യമായി ഇടപെടാൻ ശേഷിയുള്ള ഒരു രാജ്യമായി ഇന്ത്യ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. സാമ്പത്തിക മുന്നേറ്റം, നയതന്ത്ര വിശ്വാസ്യത, പ്രതിസന്ധി ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുള്ള സാംസ്കാരിക ഗാംഭീര്യം എന്നിവയാണ് ഇന്ത്യയുടെ ഈ പുതിയ കരുത്തിന് പിന്നിൽ.
ബന്ദുങ്ങ് മുതൽ ജി-20 വരെ; വികസ്വര രാഷ്ട്രങ്ങളുടെ ശബ്ദം
ചരിത്രപരമായ പ്രഥമ ആഫ്രോ-ഏഷ്യൻ സമ്മേളനമായ ബന്ദുങ്ങ് കോൺഫ്രൻസ് മുതൽ ചേരിചേരാ പ്രസ്ഥാനം (NAM) വരെ പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളുടെ പരമാധികാരത്തിനും നീതിയുക്തമായ വികസനത്തിനും വേണ്ടിയാണ് ഇന്ത്യ ശബ്ദമുയർത്തിയത്. എന്നാൽ ഇന്ന് ഇന്ത്യ കേവലം ഒരു ധാർമ്മിക വാദി മാത്രമല്ല, മറിച്ച് പ്രായോഗികമായി സഹായങ്ങൾ എത്തിക്കാൻ ശേഷിയുള്ള പങ്കാളിയാണ്. 4 ട്രില്യണിലധികം ജി.ഡി.പിയോടെ ലോകത്തെ അതിവേഗം വികസിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക്, ഇന്ന് സ്വന്തം നയതന്ത്ര ചാതുരിയെ യഥാർത്ഥ സഹായമാക്കി മാറ്റാൻ കഴിയുന്നുണ്ട്. രാജ്യത്തിന്റെ ശക്തമായ നിർമ്മാണ അടിത്തറയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ഇതിന് കരുത്തു പകരുന്നു.
പ്രതിസന്ധികളിലെ നായകൻ
കോവിഡ്-19 മഹാമാരിക്കാലത്ത് 'വാക്സിൻ മൈത്രി' സംരംഭത്തിലൂടെ ഡസൻകണക്കിന് രാജ്യങ്ങൾക്ക് പ്രതിരോധ മരുന്നുകൾ എത്തിച്ച് ഇന്ത്യ 'ലോകത്തിന്റെ ഫാർമസി' എന്ന പേര് ഊട്ടിയുറപ്പിച്ചു. അടുത്തിടെ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസപ്പെട്ടപ്പോൾ, ഇന്ത്യൻ നാവികസേന നേരിട്ടിടപെട്ട് എണ്ണ വിതരണവും കപ്പൽ മാർഗ്ഗങ്ങളും സുരക്ഷിതമാക്കി. ഇന്ധനക്ഷാമം നേരിട്ട അയൽ രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടാനും ന്യൂഡൽഹി മടിച്ചില്ല.
ഭക്ഷ്യ-ഡിജിറ്റൽ സുരക്ഷാ ഉറപ്പ്
ലോകത്തെ ഏറ്റവും വലിയ കാർഷികോത്പാദന രാജ്യം എന്ന നിലയിൽ അരി, ഗോതമ്പ്, പഞ്ചസാര, ഔഷധങ്ങൾ എന്നിവയുടെ കയറ്റുമതിയിലൂടെ ആഗോള ചരക്കു വിതരണത്തിലും ആരോഗ്യ സുരക്ഷയിലും ഇന്ത്യ നിർണ്ണായക സ്വാധീനം ചെലുത്തുന്നു. അതോടൊപ്പം, ഇന്ത്യ വികസിപ്പിച്ചെടുത്ത ആധാർ, യു.പി.ഐ (UPI), ഡിജിലോൺ തുടങ്ങിയ ഡിജിറ്റൽ പബ്ലിക് അടിസ്ഥാന സൗകര്യങ്ങൾ ആഫ്രിക്കൻ, ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് വലിയൊരു മാതൃകയാണ്. ചെലവു കുറഞ്ഞ ഈ സാങ്കേതികവിദ്യ സ്വന്തമാക്കാൻ പല വികസ്വര രാഷ്ട്രങ്ങളും ഇന്ത്യയെ സമീപിക്കുന്നുണ്ട്.
സമതുലിതമായ നയതന്ത്രം
അമേരിക്ക, റഷ്യ, ഗൾഫ് രാഷ്ട്രങ്ങൾ, ആഫ്രിക്ക, തെക്ക്-കിഴക്കൻ ഏഷ്യ എന്നീ രാജ്യങ്ങളുമായി ഒരുപോലെ സുദൃഢ ബന്ധം കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നത് നയതന്ത്രപരമായ സ്വയംഭരണാവകാശം കൊണ്ടാണ്. യു.എ.ഇയും സൗദി അറേബ്യയും ഇന്ത്യയെ ഏറ്റവും വിശ്വസ്തമായ സാമ്പത്തിക-സുരക്ഷാ പങ്കാളിയായാണ് കാണുന്നത്. ജി-20 അദ്ധ്യക്ഷ പദവിയിലൂടെ ഗ്ലോബൽ സൗത്തിന്റെ കടബാധ്യതകൾ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ തുടങ്ങിയ പൊതുവിഷയങ്ങൾ ലോകവേദിയിൽ ചർച്ചയാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ദക്ഷിണ രാജ്യങ്ങൾ ഇന്ന് ഒരു രക്ഷാധികാരിയെയല്ല തേടുന്നത്, മറിച്ച് തങ്ങളുടെ വികസന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്ന ഒരു വിശ്വസ്ത പങ്കാളിയെയാണ്. വികസ്വര രാജ്യമെന്ന അനുഭവസമ്പത്തും വൻശക്തിയെന്ന ശേഷിയും ഒത്തിണങ്ങിയ ഇന്ത്യ, വരും വർഷങ്ങളിൽ അന്താരാഷ്ട്ര രാഷ്ട്രീയത്തെ പുനഃക്രമീകരിക്കുന്നതിൽ ഏറ്റവും നിർണ്ണായക ശബ്ദമായി മാറുമെന്നുറപ്പാണ്.










