
തിരുവനന്തപുരം: പൊള്ളുന്ന മീനച്ചൂടിനൊപ്പം രാഷ്ട്രീയ താപനിലയും ഉച്ചസ്ഥായിയിൽ നിൽക്കുന്ന കേരളത്തിലെ ഏക മണ്ഡലമേതെന്ന് ചോദിച്ചാൽ രാഷ്ട്രീയ കേരളത്തിന് ഇന്ന് ഒരൊറ്റ ഉത്തരമേയുള്ളൂ- നേമം. ത്രികോണ മത്സരത്തിന്റെ വീറും വാശിയും അതിന്റെ പരകോടിയിലെത്തി നിൽക്കുന്ന ഇവിടെ വിജയപ്രതീക്ഷയോടെ മൂന്ന് കരുത്തരാണ് നേർക്കുനേർ പോരാടുന്നത്.
പ്രസിഡൻഷ്യൽ പോരാട്ടത്തിന്റെ വീറും വാശിയും
ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരു വശത്ത് അണിനിരക്കുമ്പോൾ, നിയമസഭയിൽ ബി.ജെ.പിയെ ഇനിയൊരിക്കലും അക്കൗണ്ട് തുറക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ വി. ശിവൻകുട്ടി (സി.പി.എം) മറുഭാഗത്തുണ്ട്. യുവരക്തത്തിന്റെ കരുത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇറക്കിയിരിക്കുന്നത് കെ.എസ്. ശബരിനാഥനെയാണ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ പ്രചാരണപ്പൂരത്തിന്റെ കൊട്ടിക്കയറ്റമാണ്.
ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ?
സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി പ്രതിനിധിയെ നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണ് നേമം. അതുകൊണ്ടുതന്നെ ഇവിടെ വിജയിക്കുക എന്നത് ബി.ജെ.പിയുടെ അഭിമാനലക്ഷ്യമാണ്. എന്നാൽ ബി.ജെ.പിയെ വീഴ്ത്തുക എന്നത് എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും പ്രസ്റ്റീജ് പ്രശ്നവുമാണ്.
കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ:
സി.പി.എം: 4 തവണ വിജയിച്ചു.
കോൺഗ്രസ്: 2 തവണ വിജയിച്ചു.
ബി.ജെ.പി: 1 തവണ (2016 - ഒ. രാജഗോപാൽ).
2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്നതോടെയാണ് നേമത്തെ രാഷ്ട്രീയം ബി.ജെ.പിക്ക് മുമ്പും ശേഷവും എന്ന് രണ്ടായി വിഭജിക്കപ്പെട്ടത്. മദ്ധ്യവർഗ വോട്ടർമാർക്കിടയിലും ജാതി സംഘടനകൾക്കിടയിലും സ്വാധീനം വർദ്ധിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
വോട്ടുവിഹിതത്തിലെ മാറ്റങ്ങൾ
2016: ബി.ജെ.പി (67,813), സി.പി.എം (59,142), കോൺഗ്രസ് (13,860). ഭൂരിപക്ഷം: 8,671.
2021: വി. ശിവൻകുട്ടിയിലൂടെ സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. ശിവൻകുട്ടി (55,837), കുമ്മനം രാജശേഖരൻ (51,888), കെ. മുരളീധരൻ (36,524). ഭൂരിപക്ഷം: 3,949.
സാമുദായിക സമവാക്യങ്ങൾ
ആകെ 1.70 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ 60,000-ത്തോളം വരുന്ന നായർ സമുദായമാണ് നിർണ്ണായക ശക്തി. 36,000 മുസ്ലിം വോട്ടുകളും 4,200 ക്രിസ്ത്യൻ വോട്ടുകളുമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 22 കോർപ്പറേഷൻ വാർഡുകളിൽ 17-ലും ബി.ജെ.പി വിജയിച്ചതും, ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ 61,000-ത്തിലേറെ വോട്ടുകൾ നേടിയതും ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നു.
വികസന നേട്ടങ്ങൾ മുൻനിർത്തി ബി.ജെ.പി വോട്ട് ചോദിക്കുമ്പോൾ, വർഗീയ വിരുദ്ധ രാഷ്ട്രീയത്തിനാണ് എൽ.ഡി.എഫും യു.ഡി.എഫും ഊന്നൽ നൽകുന്നത്. കരുത്തർ തമ്മിലുള്ള ഈ പോരാട്ടത്തിൽ 'നേമം മനസ്സ്' ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഇതിനെ ശരിക്കും ഒരു രാഷ്ട്രീയ 'ഗ്രാൻഡ് ഫിനാലെ' എന്ന് തന്നെ വിശേഷിപ്പിക്കാം.











