
ദോഹ: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ അക്ഷരങ്ങളെ പ്രണയിക്കുന്നവർക്കായി ഐ.സി.സി. (ഇന്ത്യൻ കൾച്ചറൽ സെന്റർ) ഒരുക്കുന്ന ലൈബ്രറിയും വായനാമുറിയും ഉടൻ തുറക്കുന്നു. ലോക പുസ്തകദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക സമ്മാനങ്ങളിൽ ഒന്നായി ഇത് മാറും.
സൗഹൃദങ്ങൾ പൂക്കുന്ന വായനാമുറി
കേവലം പുസ്തകങ്ങൾ അടുക്കിവെച്ച അലമാരകൾക്കപ്പുറം, പുസ്തകപ്രേമികൾക്ക് ഒത്തുചേരാനും വായനാനുഭവങ്ങൾ പങ്കുവെക്കാനുമുള്ള ഒരു 'ലിറ്റററി ഹബ്ബ്' ആയിട്ടാണ് ഐ.സി.സി. ഈ ലൈബ്രറിയെ വിഭാവനം ചെയ്തിരിക്കുന്നത്. പ്രവാസത്തിന്റെ ഏകാന്തതകളിൽ അക്ഷരങ്ങൾ കൂട്ടാവണമെന്നും, അറിവിനെക്കുറിച്ചുള്ള സംവാദങ്ങൾ ഇവിടെ നടക്കണമെന്നും ഐ.സി.സി. ലക്ഷ്യമിടുന്നു.
അക്ഷരനിധിയായി 6000 പുസ്തകങ്ങൾ
നിലവിൽ പ്രവാസി സുഹൃത്തുക്കൾ കൈമാറിയ ആറായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജമായിക്കഴിഞ്ഞു. ഈ അക്ഷരശേഖരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.വായന കഴിഞ്ഞു മടക്കിവെച്ച പ്രിയപ്പെട്ട പുസ്തകങ്ങൾ ഐ.സി.സി. ലൈബ്രറിയിലേക്ക് സമ്മാനമായി നൽകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. നിങ്ങൾ നൽകുന്ന ഓരോ പുസ്തകത്തിലും നിങ്ങളുടെ പേര് രേഖപ്പെടുത്തി വായനക്കാർക്കായി കാത്തുവെക്കും. വായനയുടെ ഈ മഹാസത്രത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾ കൈമാറാനും
എ.പി. മണികണ്ഠൻ: 5552 7638
അബ്രഹാം കെ. ജോസഫ്: 5536 5039
രവിന്ദ്രപ്രസാദ്: 5586 8595
എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.










