
കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിറഞ്ഞുനിന്ന രണ്ട് ജനപ്രിയ നേതാക്കളായിരുന്ന ഉമ്മൻചാണ്ടിയുടെയും ജി.കാർത്തികേയന്റെയും അകാല ദേഹവിയോഗത്തിനുശേഷം അവർ പ്രതിനിധീകരിച്ചിരുന്ന നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർത്ഥിത്തം നൽകി വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായ യുവനേതാക്കളാണ് ചാണ്ടി ഉമ്മനും കെ.എസ്. ശബരീനാഥനും. ഇരുവരുടെയും പ്രവർത്തനശൈലിയോട് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കൾക്ക് ഇപ്പോൾ കടുത്ത വിയോജിപ്പുണ്ട്. അത് പാർട്ടികളിൽ നിന്ന് തന്നെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 'കേരളശബ്ദം' സമീപനാളിൽ (ലക്കം ആഗസ്റ്റ് 16-31) റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ തങ്ങൾക്കെതിരായി വന്ന പരാമർശങ്ങളെക്കുറിച്ച് കേരളശബ്ദം സീനിയർ പൊളിക്കൽ കറസ്‌പോണ്ടിന് നൽകിയ അഭിമുഖത്തിലൂടെ ഇരുവരും പ്രതികരിക്കുന്നു.
ചാണ്ടി ഉമ്മൻ
ഉമ്മൻചാണ്ടിയുടെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനാണ് 38 കാരനായ ചാണ്ടിഉമ്മൻ. മൂത്ത സഹോദരി മറിയം ഉമ്മൻ, ഇളയ സഹോദരി അച്ചു ഉമ്മൻ.
ചാണ്ടി ഉമ്മൻ തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൻ സ്‌ക്കൂൾ, ലയോള സ്‌ക്കൂൾ, ചെന്നൈ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഡെൽഹി സെന്റ് സ്റ്റീഫൻസിൽ ആയിരുന്നു കോളേജ് വിദ്യാഭ്യാസം. 2006-2007 ൽ സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റായിരുന്നു. 2007 ൽ എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറിയായി. സെന്റ് സ്റ്റീഫൻസിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം ഡെൽഹിയിലെ നാഷണൽ ലോ സ്‌ക്കൂളിൽ നിന്നും ക്രിമിനോളജിയിൽ എൽ.എൽ.എമ്മും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിൽ എം.എൽ.എമ്മും നേടി. 2013 ൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി കേന്ദ്ര നേതൃത്വം നിയോഗിച്ചു.
2016 ൽ സുപ്രീംകോടതി അഭിഭാഷകനായി എൻറോൾ ചെയ്തു. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അധ്യാപകനായും പ്രവർത്തിച്ചു. 2022 ൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ലിന്റെ ദേശീയ ചെയർമാനായി നിയമിക്കപ്പെട്ടു. ഈ വർഷം തന്നെ കെ.പി.സി.സി നിർവ്വാഹക സമിതിയംഗമായി. പിതാവ് ഉമ്മൻചാണ്ടി 2013 ജൂലൈ 18 ന് അന്തരിച്ചു. അതേത്തുടർന്ന് വേണ്ടിവന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 2023 സെപ്റ്റംബർ 11 ന് വിജയിച്ച് എം.എൽ.എ ആയി.
? താങ്കൾ പുതുപ്പള്ളിയിൽനിന്ന് ഉമ്മൻചാണ്ടിക്കുശേഷം എം.എൽ.എ ആയതിനെ മരണാനന്തര അവകാശം, ആശ്രിതനിയമനം എന്നെല്ലാം വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് എന്താണ് പ്രതികരണം.
ചാണ്ടി: ഉമ്മൻചാണ്ടി എന്ന എന്റെ പിതാവ് മരിച്ചശേഷം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ വന്നയാളാണ് ഞാനെന്ന് കോൺഗ്രസ് രാഷ്ട്രീയം നിരീക്ഷിച്ചുപോരുന്ന ആരും പറയുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം മരിക്കുമ്പോൾ പി.സി. വിഷ്ണുനാഥ് 'കേരളശബ്ദ'ത്തിൽ തന്നെയെഴുതിയത് ഞാൻ വായിച്ചത് ഓർക്കുന്നു. അതിലദ്ദേഹം പഠനകാലത്ത് ഞാൻ വഹിച്ച സംഘടനാ ചുമതലകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 'ഇതൊക്കെ സാറിന്റെ കേയറോഫിലല്ലാതെ ചാണ്ടി സ്വയം നേടിയെടുത്തതാണ്. അതുകഴിഞ്ഞ് യൂത്ത് കോൺഗ്രസിൽ ഷാഫി പ്രസിഡന്റായ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയായി ചാണ്ടിയെ മത്സരിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി സാറിനോട് പറഞ്ഞപ്പോൾ സാർ ഒരു കാരണവശാലും സമ്മതിച്ചില്ല. അത് വേറൊരാളിന്റെ അവസരം നഷ്ടപ്പെടുത്തുമെന്നായിരുന്നു സാറ് പറഞ്ഞ ന്യായം. ഞാൻ താണുവീണപേക്ഷിച്ചിട്ടും അദ്ദേഹം സമ്മതിച്ചില്ല'. വിഷ്ണുനാഥിന്റെ ഈ വാക്കുകൾ 'കേരളശബ്ദം' റിപ്പോർട്ട് ചെയ്തതാണല്ലോ?
അപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ നിരവധി ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് എന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് സമ്മർദ്ദമുണ്ടായതാണ്. എന്നാൽ ഒരു വീട്ടിൽ നിന്ന് ഒരേസമയം ഒന്നിലധികം പേർ നേതൃപദവികളിലെത്തുന്നതിനോട് അപ്പയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ നിമിഷങ്ങൾ കൊണ്ടാണെന്ന് നിങ്ങളെല്ലാം കണ്ടതല്ലേ. കേരളത്തിൽ ഒരു നേതാവിന്റെ മരണശേഷം എം.എൽ.എയോ എം.പിയോ ആകുന്ന ആദ്യത്തെ ആളുകളല്ലല്ലോ ഞാനും ശബരിനാഥും. എന്നിട്ടും ആശ്രിതനിയമനം എന്നൊക്കെ വിശേഷിപ്പിക്കുന്നതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടായിരിക്കണം.
? അതേ അനുസ്മരണക്കുറിപ്പിൽ പി.സി. വിഷ്ണുനാഥ് തുടർന്ന് പറയുന്നത്. 'ഉമ്മൻചാണ്ടി സാർ മക്കളെ സ്‌നേഹിക്കുകയും വാത്സല്യം കൊടുക്കുകയുമൊക്കെ ചെയ്ത നല്ല പിതാവായിരുന്നെങ്കിലും ഇങ്ങനത്തെ കാര്യങ്ങളിൽ(ഉദ്ദേശിച്ചത് പാർട്ടികാര്യത്തിൽ എന്നായിരിക്കണം) ഞങ്ങൾക്കൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പിന്തുണയും സ്‌നേഹവും എന്നാണ്. ഉമ്മൻചാണ്ടി വളർത്തിയെടുത്ത ഏതാനും യുവനേതാക്കൾ ഇന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ പൈതൃകം തനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന മട്ടിൽ താങ്കളവരുമായി അകന്നുനിൽക്കുകയോ അകറ്റിനിർത്തുകയോ ചെയ്യുന്നുണ്ടോ?
നിങ്ങൾ എങ്ങനെയാണിത്തരം നിഗമനങ്ങളിലെത്തുന്നത് എന്നെനിക്കറിയില്ല. ഉമ്മൻചാണ്ടി എനിക്കോ കോൺഗ്രസിലെ ഏതാനും നേതാക്കളുടെയോ മാത്രമല്ല അദ്ദേഹം ഞങ്ങളുടെ സ്വന്തം ആണെന്ന് അവകാശപ്പെടുന്ന, കക്ഷിരാഷ്ട്രീയത്തിനും ജാതിമത വിഭാഗീയതകൾക്കുമപ്പുറമുള്ള അനേകായിരങ്ങളുണ്ട്. ഒരു മകനെന്നനിലയിൽ എനിക്കതിൽ അഭിമാനമേയുള്ളൂ. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പുറംലോകം അറിയാതെയുള്ള ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റവും പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടി ചെയ്തിരുന്നു. അതുതുടരണമെന്നമ ആഗ്രഹത്തോടെയാണ് ഒരു ഫൗണ്ടേഷന് രൂപം നൽകിയത്. അതിനുള്ള അവകാശം എനിക്കില്ലേ? അതുപോലും വിവാദമാക്കിയതിനെക്കുറിച്ച് എന്തുപറയാൻ. ആരെന്ത് വ്യാഖ്യാനം നൽകിയാലും ഉമ്മൻചാണ്ടി എന്ന മനുഷ്യസ്‌നേഹി പുതുപ്പള്ളിയുടെ വികസനം ലക്ഷ്യമാക്കിയും സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ അവർക്കാശ്വാസം നൽകുന്നതിനും ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും.
? താങ്കൾ ഏകപക്ഷീയമായാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷന് രൂപം നൽകിയത്. ഉമ്മൻചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തരായിരുന്നവരെപ്പോലും ഒഴിവാക്കി. പ്രഥമ ചരമവാർഷിക അനുസ്മരണം സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളുമായി ആലോചിച്ചില്ല എന്നും മറ്റും ഉയർന്ന വിവാദം.
ഉമ്മൻചാണ്ടി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരു 'ആശ്രയ' ഫൗണ്ടേഷനുണ്ടായിരുന്നു. ആ ഫൗണ്ടേഷനിൽ പാർട്ടി നേതൃത്വത്തിലെ അടുത്തയാളുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ പോലും അതിലുണ്ടായിരുന്നില്ല. പാർട്ടി നേതാക്കളെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചാരിറ്റി സംഘടനയെന്നതല്ല ഞാനും ഉദ്ദേശിച്ചത്. ഉമ്മൻചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചത് സംബന്ധിച്ച് ഒരു കോൺഗ്രസ് നേതാവുപോലും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചില്ല. ചരമവാർഷികദിനത്തിൽ കോട്ടയത്ത് നടന്ന പരിപാടികളിൽ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി എല്ലാ നേതാക്കളും പങ്കെടുത്തത് നിങ്ങളും കണ്ടതല്ലേ? തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫും ഒക്കെ ഫൗണ്ടേഷന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയുണ്ടായി. ഓരോ തരത്തിൽ വ്യാജവാർത്ത കൊടുത്തു ഞങ്ങളുടെ കുടുംബത്തെ അപമാനിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
? ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന 'ഓർമ്മയിൽ ഉമ്മൻചാണ്ടി' എന്ന പരിപാടിയിൽ താങ്കൾ മുഖ്യമന്ത്രി പിണറായി വിജയനെ അമിതമായി പുകഴ്ത്തിയത് കോൺഗ്രസുകാരുടെ രൂക്ഷമായ വിമർശനത്തിനിടയാക്കിയിരുന്നു.
അത് ഒരു രാഷ്ട്രീയവേദിയായിരുന്നില്ലല്ലോ. ഞാൻ പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. 2023 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കുറച്ചുപേർ ചേർന്ന് പരാതി നൽകിയിരുന്നു. ഉമ്മൻചാണ്ടിക്ക് മതിയായ ചികിത്സ നിഷേധിച്ച് ഞാനും കുടുംബാംഗങ്ങളും കൂടി അദ്ദേഹത്തിന്റെ മരണം ഉറപ്പാക്കുന്നുവെന്നായിരുന്നുപരാതി. അദ്ദേഹത്തിന് വേണമെങ്കിൽ ആ പരാതി രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമായിരുന്നു. എന്നാലദ്ദേഹം അത് ചെയ്തില്ല. ഞാൻ ഇപ്പോഴും ആ സ്റ്റാൻഡിൽ തന്നെ നിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടും അദ്ദേഹത്തിന്റെ ഭരണത്തോടും രാഷ്ട്രീയമായി ശക്തമായ അഭിപ്രായവ്യത്യാസവും, വിമർശനം ഉള്ളപ്പോൾ തന്നെയാണ് എത്ര ശത്രുവാണെങ്കിലും അദ്ദേഹം ചെയ്ത ഞങ്ങൾ അനുഭവസ്ഥരായ ഒരു നല്ല കാര്യം ഞാൻ എടുത്തുപറഞ്ഞത്. അത് തെറ്റാണെന്നിപ്പോഴും കരുതുന്നില്ല. എത്ര വലിയ ശത്രുവിനോടുപോലും ക്ഷമിച്ചയാളാണ് എന്റെ പിതാവ്. അദ്ദേഹം രോഗം മൂർച്ഛിച്ച് വളരെയധികം വേദനയനുഭവിച്ചിരുന്ന ഒരു സന്ദർഭത്തിൽ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നു എന്ന പേരിൽ ചിലർ നടത്തിയ കുപ്രചാരണം മാനസികമായി അദ്ദേഹത്തെ ഏറ്റവും അധികം വേദനിപ്പിച്ച ക്രൂരതയായിരുന്നു.
? ഉമ്മൻചാണ്ടിക്ക് ഏറ്റവും മികച്ച ആധുനിക ചികിത്സ ലഭ്യമാകണമെന്നു കോൺഗ്രസിന്റെ സമുന്നത നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും താങ്കളും കുടുംബവും അതിനോട് പുറംതിരിഞ്ഞുനിന്നു എന്നതിനെക്കുറിച്ച്.
എനിക്ക് വ്യക്തിപരമായി അലോപ്പതി ചികിത്സാ സമ്പ്രദായത്തിൽ വിശ്വാസമില്ല. ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ ഒന്നായ ഇന്ത്യൻ വൈദ്യശാസ്ത്ര(ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ)ത്തിലാണ് എനിക്ക് വിശ്വാസമുള്ളത്. അത് ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ളതല്ല. ആധുനിക സിസ്റ്റത്തോടെനിക്ക് എതിർപ്പില്ല. പക്ഷേ ആവശ്യമുള്ളപ്പോൾ മാത്രമേ ഞാനത് പ്രയോഗിക്കുകയുള്ളൂ. ക്യാൻസർ പോലെ മാരകമായ ഒരു രോഗം ബാധിച്ച വ്യക്തിക്ക് അലോപ്പതി ചികിത്സ മറ്റുചികിത്സയെക്കാൾ കൂടുതൽ പീഡനമാണെന്ന് ആദ്യമായി പറയുന്ന ആൾ ഞാനല്ല.
? അലോപ്പതി നിഷേധിച്ചതുകൊണ്ടാണ് രോഗം ഗുരുതരമായതെന്നായിരുന്നു വിമർശനം.
അലോപ്പതി കൊടുത്തശേഷം അദ്ദേഹത്തിന്റെ ആരോഗ്യം താഴോട്ട് പോയതേയുള്ളൂ, മെച്ചപ്പെട്ടിട്ടില്ല. ഇതെല്ലാം നേരിട്ടുകണ്ടിരുന്നത് ഞങ്ങളല്ലേ? 2022 ഒക്‌ടോബർ ആയപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മുതിർന്ന ചില നേതാക്കൾ ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് എന്നോട് പറഞ്ഞു എന്നത് വാസ്തവമാണ്. അതവർക്കദ്ദേഹത്തോടുള്ള സ്‌നേഹംകൊണ്ടു പറഞ്ഞതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പയ്ക്ക് പൂർണ്ണ രോഗശമനം ലഭിക്കുമെങ്കിൽ ഏതുതരം ചികിത്സയ്ക്കും ഞങ്ങൾ ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്നു. ഒടുവിൽ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി അലോപ്പതി ചികിത്സാരീതിയിലേക്ക് മാറിയപ്പോഴും അതുണ്ടാക്കാനിടയുള്ള പാർശ്വഫലങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വലിയ ഭയമുണ്ടായിരുന്നു. ഞങ്ങൾ രാജഗിരി ഹോസ്പിറ്റലിൽ ആയിരിക്കുമ്പോൾ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിളിച്ച് അപ്പയോട് പറഞ്ഞു, ഒരുപാട് അലോപ്പതി മരുന്ന് എല്ലാം കൂടി കഴിച്ചിട്ട് കാര്യമില്ല. വല്ല വിറ്റാമിൻ ഗുളികകൾ മാത്രം കഴിച്ചാൽ മതിയെന്ന്. അവർ സ്വന്തം അനുഭവത്തിൽ നിന്നാണ് അത് പറഞ്ഞത്. ഒടുവിൽ അലോപ്പതി ചികിത്സ വേദനാജനകമായ ഒരന്ത്യമാണ് എന്റെ പിതാവിന് സമ്മാനിച്ചത്. പൊതുപ്രവർത്തകരായാലും രോഗം വന്നാൽ ഏത് ചികിത്സ ലഭ്യമാക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം രോഗിക്കും രോഗിയുടെ കുടുംബാംഗങ്ങൾക്കുമായിരിക്കണം എന്നാണെന്റെ എളിയ അഭിപ്രായം.
? പുതുപ്പള്ളിയിലെവിടെ മരണമുണ്ടായാലും വിവാഹം നടന്നാലും രണ്ടുദിവസം വൈകിയാലും അവിടെയെത്തുക എന്നതിൽ ഉമ്മൻചാണ്ടിക്ക് ഒരു നിർബന്ധബുദ്ധിയുണ്ടായിരുന്നു. എന്നാൽ ചാണ്ടി ഉമ്മൻ ഇക്കാര്യത്തിൽ ഒട്ടും താൽപ്പര്യം കാണിക്കുന്നില്ലെന്നും അഖിലേന്ത്യാ യാത്രകളിലും അന്തർദേശീയ യാത്രകളിലുമാണെന്നും മണ്ഡലം പ്രസിഡന്റുമാർ വരെ വിമർശിക്കുന്നതായി പറയുന്നു.
അങ്ങ് ആരോപണം മുഴുവനും പറഞ്ഞില്ലല്ലോ. 'ഈ നിലയ്ക്ക് പോയാൽ 2026 ൽ ഒരുപക്ഷേ കഷ്ടിച്ചു ജയിച്ചേക്കാം, അതുകഴിഞ്ഞാൽ പിന്നെ ചാണ്ടി ഉമ്മൻ വിജയിക്കില്ല' എന്ന നിലയ്ക്കുള്ള ഒരു നരേറ്റീവ് ഞാൻ എം.എൽ.എയായി ഒരു മാസം പോലും തികയും മുമ്പ് വളരെ ആസൂത്രിതമായി സംഘടിതമായി ഏതോ കേന്ദ്രത്തിൽ നിന്ന് തൽപ്പരകക്ഷികൾ പ്രചരിപ്പിച്ചുവരികയാണ്. അവർ അവരുടെ ജോലി തുടരട്ടെ. പുതുപ്പള്ളിയിലെ ജനങ്ങൾക്ക് അറിയാം എന്റെ നാടിനോടുള്ള സ്‌നേഹത്തെയും ആത്മാർത്ഥതയെയുംകുറിച്ച്. അതുകൊണ്ടാണല്ലോ ഈ കുപ്രചാരണങ്ങളൊക്കെ നടക്കുമ്പോഴും ലോക്‌സഭാ ഇലക്ഷനിൽ കോട്ടയം മണ്ഡലത്തിലെ മികച്ച ഭൂരിപക്ഷം(27100 വോട്ടുകളുടെ) ഫ്രാൻസിസ് ജോർജ്ജിന് പുതുപ്പള്ളിയിൽ നേടാനായത്.
ഞാൻ നിയമസഭാ മണ്ഡലത്തിലുള്ളപ്പോഴെല്ലാം പരമാവധി മരണവീടുകളിലും വിവാഹവീടുകളിലും എല്ലാം ഓടിയെത്തുന്നുണ്ട്. ചാണ്ടി ഉമ്മൻ പെന്തക്കോസ്തായതുകൊണ്ടാണ് കല്യാണ മരണവീടുകളിൽ പോകാത്തതെന്ന വിവരക്കേട് ആരുപറഞ്ഞാലും ഉത്തരവാദിത്തമുള്ള ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുമോ. പെന്തക്കോസ്തുകാർ കല്യാണം, മരണ ചടങ്ങുകൾക്ക് പോകില്ലെന്ന് ആരു പറഞ്ഞു.
നിങ്ങൾക്കറിയാമല്ലോ ഞാൻ മത്സരിച്ച ഉപതെരഞ്ഞെടുപ്പു നടക്കുമ്പോൾ എൽ.ഡി.എഫിന്റെ ഏറ്റവും വലിയ പ്രചാരണം എന്തായിരുന്നു? 50 വർഷം കൊണ്ട് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ വികസനം ഒന്നും കൊണ്ടുവന്നില്ല എന്നായിരുന്നില്ലേ. 2016 ലെ ഭരണമാറ്റത്തിനുശേഷം മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളോടെല്ലാം മനപ്പൂർവ്വമായ നിഷേധാത്മക സമീപനം പിണറായി സർക്കാർ സ്വീകരിച്ചിട്ടാണ് തകർന്ന റോഡുകളെ കുറിച്ചവർ പറഞ്ഞത്.
എനിക്ക് പുതുപ്പള്ളിയുടെ വികസനത്തെക്കുറിച്ച് ചില സ്വപ്നങ്ങളുണ്ട്. അതിന് ഞാൻ പുതുപ്പള്ളിയിൽ മാത്രം ഇരുന്നാൽ നടക്കില്ല. സമയബന്ധിതമായി പുതുപ്പള്ളിയെ ഒരു സ്‌പോർട്‌സ് ഹബ്ബ് ആക്കിമാറ്റുക, ഐ.ടി. ഹബ്ബ് ആക്കിമാറ്റുക എന്നതാണത്. അതിന് സർക്കാരിന്റെ സഹകരണം ഉണ്ടായില്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടും. അതിന് രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യേണ്ടിവരും. അതിന് റിസൾട്ട് ഉണ്ടാക്കിക്കാണിക്കാൻ അൽപ്പം സമയം വേണ്ടി വരും. അതുവരെയുള്ള പരിഹാസങ്ങളെ ഞാൻ കാര്യമാക്കുന്നില്ല.
ഉമ്മൻചാണ്ടി ചെയ്തതുപോലെ സാധാരണ ജനങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഫൗണ്ടേഷൻ വഴി നടത്തിവരുന്നത്. ഇപ്പോൾ തന്നെ ഭവനരഹിതമായ നിരവധിപ്പേർക്ക് വീട് വെച്ച് കൊടുക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു, നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി കഴിഞ്ഞു.
2022 ൽ യൂത്ത് കോൺഗ്രസിന്റെ ഔട്ട് റീച്ച് സെല്ലിന്റെ ദേശീയ ചെയർമാനായി ചുമതല ലഭിച്ച ശേഷം ഇക്കഴിഞ്ഞ ജൂലൈ വരെ രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളിൽ നിരന്തരം യാത്ര ചെയ്ത് സംഘടനാശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ഞാൻ. സ്വാഭാവികമായും അപ്പോൾ നാട്ടിലുണ്ടാവുന്ന ദിവസങ്ങളിൽ കുറവ് വരില്ലേ.
? ആ ചുമതല ഒഴിവായ സ്ഥിതിക്ക്
(ഇടയ്ക്കുകയറി) ഒഴിവായതല്ലല്ലോ. ഒഴിവാക്കിയതല്ലേ? മാറ്റിയതിലെനിക്ക് വിഷമമൊന്നുമില്ല. യാതൊരു മുന്നറിവും നൽകാതെ ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ അത് ചെയ്തതിലേ വിഷമമുള്ളൂ.
? കേരളത്തിലെ യുവനേതാക്കളാണോ അതിന് പിന്നിൽ.
അതെനിക്കറിയില്ല.
? ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന ഒരു പ്രശ്‌നം ചാണ്ടി നേരിടുന്നുണ്ടോ? എ ഗ്രൂപ്പിന്റെ എക്കാലത്തെയും ചുക്കാൻ ഉമ്മൻചാണ്ടിയുടെ കൈവശമായിരുന്നു. ചാണ്ടി ഉമ്മൻ ഏത് ഗ്രൂപ്പിലാണ്.
ഞാൻ കോൺഗ്രസിലാണ്. എനിക്ക് ഒരു ഗ്രൂപ്പുമില്ല. അപ്പൻ അങ്ങനെയായതുകൊണ്ട് മകനും അങ്ങനെതന്നെയാവണം എന്ന് പറയുന്നതല്ലേ മക്കൾരാഷ്ട്രീയം. എനിക്ക് എന്റേതായ കാഴ്ചപ്പാടും ചിന്തകളും ഉണ്ടാവില്ലേ? ആദർശാത്മകവും മൂല്യാധിഷ്ഠിതവുമായ നിലപാട് എടുക്കുന്ന ഭാവനാസമ്പന്നരായ നേതാക്കളോട് ആഭിമുഖ്യം ഉണ്ടാവാം. ഒരു കോൺഗ്രസുകാരനായിരിക്കുക എന്നതിനപ്പുറം ഏതെങ്കിലും ഗ്രൂപ്പിന്റെ വക്താവാകാൻ എനിക്ക് താൽപ്പര്യമില്ല. അതുകൊണ്ട് ഉണ്ടാകുന്ന നഷ്ടം നേരിടാൻ ഞാൻ തയ്യാറാണ്.
? സഹോദരി അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് താങ്കൾക്ക് വലിയ എതിർപ്പുണ്ടെന്നും വിമർശനം ഉണ്ട്.
അച്ചു ഉമ്മനും മറിയം ഉമ്മനും രാഷ്ട്രീയത്തിലേക്ക് വരേണ്ട എന്നത് എന്റെ തീരുമാനമല്ല. അത് അപ്പയുടെ തീരുമാനമാണ്. നെയ്യാറ്റിൻകര കിംസ് ഹോസ്പിറ്റലിൽ അപ്പ ചികിത്സയിലായിരിക്കുമ്പോൾ ഞങ്ങൾ മക്കൾ മൂന്നുപേരും മാത്രം തനിച്ചുള്ളപ്പോൾ അച്ചുവാണ് പറഞ്ഞത്. അപ്പ ഇങ്ങനെ പറഞ്ഞു -'മറിയവും അച്ചുവും രാഷ്ട്രീയത്തിലേക്ക് വരണ്ട, ചാണ്ടി മോൻ രാഷ്ട്രീയത്തിൽ തുടർന്നാൽ മതിയെന്ന്.' എന്നുകരുതി അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. എനിക്കതിൽ വിയോജിപ്പുണ്ടാകണ്ട കാര്യമില്ല.