
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്. നാലുവയസ്സുകാരിയായ മകളുടെ മുന്നിൽവെച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തി.
കുട്ടിയുടെ കൗൺസലിങ്ങിനിടെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് പോക്സോ വകുപ്പ് കൂടി ചുമത്തിയത്.
യുകെയിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ ഭർത്താവ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറിയെന്നാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ക്രൂരമായി മർദിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. വർഷങ്ങളായി യുകെയിൽ കഴിഞ്ഞിരുന്ന ദമ്പതികൾ ഈ മാസം 14നാണ് നാട്ടിലെത്തിയത്. ഭർത്താവ് അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തിയിരുന്നെന്നും യുവതി ആരോപിച്ചു. കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നുമാണ് പരാതി. മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചിരുന്നെന്നും വിസമ്മതിച്ചാൽ മർദിച്ചിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് സഹികെട്ട് യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയത്.
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിയതെന്നും യുവതി പറഞ്ഞു. നാട്ടിലെത്തിയശേഷം ഭർത്താവിനെ കൗൺസലിങ്ങിന് വിധേയനാക്കിയെങ്കിലും പിന്നീട് വീണ്ടും മർദനം ഉണ്ടായെന്നാണ് മൊഴി. കൗൺസലിങ്ങിനിടെ കുടുംബജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രമായി ജീവിക്കാനാണ് ആഗ്രഹമെന്നും ഭർത്താവ് പറഞ്ഞതായി യുവതി ആരോപിച്ചു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കൊട്ടിയം പൊലീസ് അന്വേഷണം തുടരുകയാണ്.










