
ന്യൂഡൽഹി: തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, ആനന്ദ് ശർമ്മ എന്നിവർ സുപ്രീം കോടതിയിൽ വാദിച്ചു. പരമാധികാരം നിയമനിർമ്മാണ സഭയിൽ നിക്ഷിപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.
നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനയിൽ സംവിധാനങ്ങളുണ്ടെന്നും അതിൽ ഗവർണർക്ക് യാതൊരു പങ്കുമില്ലെന്നും കപിൽ സിബൽ വാദിച്ചു. കർണാടകയ്ക്ക് വേണ്ടി ഹാജരായ ഗോപാൽ സുബ്രഹ്മണ്യം, കേശവാനന്ദ ഭാരതി കേസുകൾ ഉൾപ്പെടെയുള്ള സുപ്രധാന വിധികൾ ഉദ്ധരിച്ചുകൊണ്ട് ഭരണഘടന ജനാധിപത്യ മന്ത്രിസഭാ സംവിധാനത്തെയും നിയമസഭയോടുള്ള കൂട്ടുത്തരവാദിത്തത്തെയും ഉയർത്തിപ്പിടിക്കുന്നുണ്ടെന്ന് പറഞ്ഞു. ഹിമാചൽ പ്രദേശിന് വേണ്ടി ഹാജരായ ആനന്ദ് ശർമ്മ, രാഷ്ട്രപതിയുടെ പ്രസംഗം പോലും കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നും വ്യക്തിപരമായല്ലെന്നും ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, എ ചന്ദൂർക്കർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ വാദം തുടരും.











