
ദോഹ:എഫ്.ഐ.വി.ബി (FIVB) അണ്ടർ 17 വോളിബോൾ ലോകചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിന് ആതിഥ്യമരുളാൻ ഖത്തർ പൂർണ്ണ സജ്ജമായതായി സംഘാടക സമിതി അറിയിച്ചു. ഓഗസ്റ്റ് 19 ബുധനാഴ്ച ആരംഭിക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 28 വരെ നീണ്ടുനിൽക്കും. ദോഹയിലെ ആസ്പയർ സോണിലുള്ള വുമൺസ് സ്പോർട്സ് ഹാൾ, അൽ അറബി സ്പോർട്സ് ക്ലബ്ബ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഖത്തർ വോളിബോൾ അസോസിയേഷൻ (QVA) സെക്രട്ടറി ജനറലും ടൂർണമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ യൂസഫ് അഹമ്മദ് കാനൂ വാർത്താസമ്മേളനത്തിലാണ് ലോകചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്ഥിരീകരിച്ചത്. ഖത്തർ വോളിബോൾ ചരിത്രത്തിലെ നിർണ്ണായക അധ്യായമാണിതെന്നും, മികച്ച ഇൻഫ്രാസ്ട്രക്ചറും സംഘാടക മികവും ഖത്തറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024-ൽ ബൾഗേറിയയിൽ നടന്ന ആദ്യ പതിപ്പിൽ ഇറ്റലിയായിരുന്നു ചാമ്പ്യന്മാർ.ഏഴ് മാസം നീണ്ട കഠിന പരിശീലനത്തിന് ശേഷമാണ് ഖത്തർ അണ്ടർ 17 ടീം ടൂർണമെന്റിനിറങ്ങുന്നത്. കെയ്‌റോ, സ്ലോവേനിയ എന്നിവിടങ്ങളിലായി 25-ഓളം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ടീം പങ്കെടുത്തു.
ആദ്യ മത്സരം: ഓഗസ്റ്റ് 19 ബുധനാഴ്ച (വെനസ്വേലയ്‌ക്കെതിരെ)
മറ്റു ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ: ഓഗസ്റ്റ് 21 (ഫ്രാൻസ്), ഓഗസ്റ്റ് 23 (ടുണീഷ്യ)
വേദി: ഗ്രൂപ്പ് 'എ'യിലുള്ള ഖത്തറിന്റെ എല്ലാ മത്സരങ്ങളും ആസ്പയർ സോണിലെ വുമൺസ് സ്പോർട്സ് ഹാളിൽ വെച്ചാണ് നടക്കുക.
ഖത്തർ ടീമിന് പിന്തുണയുമായി കാണികൾ വൻതോതിൽ സ്റ്റേഡിയത്തിൽ എത്തണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു. മാധ്യമപ്രവർത്തകർക്കായി ആസ്പയർ സോണിൽ മീഡിയ സെന്ററും പ്രവർത്തനസജ്ജമായിട്ടുണ്ട്. അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷന്റെ (FIVB) പ്രത്യേക പ്രശംസ ഖത്തറിലെ സൗകര്യങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ടൂർണമെന്റ് ഡയറക്ടർ മുഹമ്മദ് സലേം അൽ കുവാരി വ്യക്തമാക്കി.










