കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത് നീട്ടിവെച്ചത് താൽക്കാലികമായി ആശ്വാസകരമാണ്. ബില്ലിൽ ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. സഭകളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾ കേൾക്കാൻ സർക്കാർ തയാറാകണം. അതേസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണോ ബിൽ അവതരണം മാറ്റിയതെന്നും സ്വാഭാവികമായി സംശയിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഭകൾ ഇവിടെയുണ്ടാകും. നിലവിലെ ബിൽ പാസാക്കില്ലെന്ന ശ്രീ.രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കുന്നു.
എഫ്.സി.ആർ.എ ഭേദഗതി ബിൽ പുന:പരിശോധിക്കുകയും, ബില്ലിലെ ജനാധിപത്യവിരുദ്ധമായ ഭേദഗതികൾ നീക്കം ചെയ്യുകയും വേണമെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ നിലപാട്. ക്രൈസ്തവർക്ക് വേണ്ടി മാത്രമല്ല ഏവർക്കും വേണ്ടിയാണ് സഭകൾ സ്വരമുയർത്തുന്നത്. എഫ്.സി.ആർ.എ സംബന്ധിച്ച നിലവിലെ നിയമം അതിശക്തമാണ്. അക്കൗണ്ടുകൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാകുന്നുമുണ്ട്. കർശനമായ നിയമമുണ്ടായിട്ടും എന്തുകൊണ്ട് ഭേദഗതിക്ക് ശ്രമിക്കുന്നു എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. മലങ്കര സഭയ്ക്ക് ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന നയങ്ങളെയാണ് എതിർക്കുന്നത്. ഏവരെയും വിശ്വാസത്തിലെടുത്തും, ജനാധിപത്യപരമായ ചർച്ചകളിലൂടെയും പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.







