02:52am 15 May 2025
NEWS
ഓരോ ചുമതലയും പ്രധാനപ്പെട്ടതാണ് - ടി പി രാമകൃഷ്ണൻ MLA (LDF കൺവീനർ)
06/10/2024  09:36 PM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
ഓരോ ചുമതലയും പ്രധാനപ്പെട്ടതാണ് - ടി പി രാമകൃഷ്ണൻ MLA (LDF കൺവീനർ)

സിപിഐ(എം)ലെ കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ഇ പി ജയരാജൻ. ദീർഘകാലം സംസ്ഥാന സെക്രട്ടറിയായും രണ്ടുതവണ മുഖ്യമന്ത്രിയായും പാർട്ടിയിലും മുന്നണിയിലും അധീശത്വം സ്ഥാപിച്ചെടുത്ത പി ബി അംഗം പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായാണ് ഇ പി അറിയപ്പെട്ടിരുന്നത്. പാർട്ടിയുടെ ഫണ്ട് സമാഹരണത്തിന്റെ പ്രധാനകണ്ണിയും അദ്ദേഹമായിരുന്നു. എന്നാൽ എവിടെയോ എന്തൊക്കെയോ പിഴവുകളും കല്ലുകടികളും ഇടക്കാലത്ത് അനുഭവപ്പെട്ടു. പ്രാധാന്യമേറെയുള്ള എൽ ഡി എഫ് കൺവീനർ പദവിയിൽ അവരോധിതനായിട്ടും ആ ചുമതല അദ്ദേഹം തൃപ്തികരമായി നിറവേറ്റുന്നില്ലെന്ന പ്രതീതിയാണ് പൊതുസമൂഹത്തിൽ ഉളവായത്. പാർട്ടിയുടെ ഇരുമ്പുമറയ്ക്കുള്ളിൽ അടിയൊഴുക്ക് ശക്തമായിരുന്നു.എൽ ഡി എഫ് കൺവീനറുടേതിനേക്കാൾ ശക്തിയും തിളക്കവുമുള്ള പാർട്ടിസെക്രട്ടറി പദവി ഇ പി തീവ്രമായി മോഹിച്ചിരുന്നു എന്ന് പിന്നീട് ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെട്ടിരുന്നല്ലോ. എന്തുകൊണ്ടാണ് പിണറായി വിജയന് പ്രാമുഖ്യമുള്ള പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകാൻ ഇ പിയ്ക്ക് സാധിക്കാതെ വന്നത്? അതിനുള്ള അർഹതയും അനുഭവസമ്പത്തും സംഘടനാമികവും സർവ്വോപരി സീനിയോറിറ്റിയും പാർട്ടിക്കൂറും അദ്ദേഹത്തിന് ഉണ്ടായിരുന്നല്ലോ?. തന്നെക്കാൾ ജൂനിയറായ, പാർട്ടിയുടെ പടനിലമായ കണ്ണൂരിൽ നിന്നുതന്നെയുള്ള എം വി ഗോവിന്ദൻ സെക്രട്ടറിയായത് സഖാക്കളുടെ സഖാവായ ഇ പിയുടെ ഉള്ളിൽ വിങ്ങലു ണ്ടാക്കിയിരുന്നില്ലേ? അതല്ലേ എൽ ഡി എഫ് കൺവീനറുടെ ചുമതല നിറവേറ്റുന്നതിൽ നിന്ന് അദ്ദേഹം പിറകോട്ടടിച്ചതിന്റെ കാരണം?  മനസ്സുറച്ചതുമുതൽ താൻ അടിയുറച്ചു വിശ്വസിച്ചുപോരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിരുദ്ധ ചേരിയിൽ നിൽക്കുന്ന, തന്റെ പാർട്ടി ഒന്നാംശത്രുവായി കരുതുന്ന ബിജെപിയിൽ ചേരാൻ ഇ പി തയ്യാറെടുത്തതിന്റെ പിന്നിലെ ചേതോവികാരമെന്തായിരിക്കും? ഡൽഹിയിൽ അതിനായുള്ള നീക്കങ്ങൾ നടത്തുമ്പോൾ കേരളത്തിൽ നിന്നുവന്ന ഒരു ഫോൺകോളാണ് ഇ പിയെ പിന്തിരിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. ബിജെപിയുടെ കേരളത്തിലെ പ്രഭാരിയായിരുന്ന പ്രകാശ് ജാവേദ്കറുമായി ഇ പി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾ     ഞെട്ടിത്തെറിച്ചത് ഇടതുപക്ഷം മാത്രമായിരുന്നില്ല.         മുറിവുണക്കാനുള്ള പാർട്ടിയുടെയും ഇ പിയുടെയും ശ്രമങ്ങൾ ഫലംകണ്ടില്ല. അവസരം ഒത്തുവന്നപ്പോൾ പാർട്ടി ഇ പിയെ കൺവീനർ സ്ഥാനത്തുനിന്ന് നീക്കുകയാണുണ്ടായത്. പാർട്ടിയെ ഇന്നുകാണുന്ന നിലയിൽ എത്തിക്കുന്നതിന് ഗണ്യമായ പങ്ക് വഹിച്ചിട്ടുള്ള, പ്രതിയോഗി പായിച്ച വെടിയുണ്ട ഇപ്പോഴും ശരീരത്തിൽ കൊണ്ടുനടക്കുന്ന ഇ പി യ്ക്ക് അത് കടുത്ത അപമാനമുണ്ടാക്കിയിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!. 'ഞാൻ രാഷ്ട്രീയം അവസാനിപ്പിക്കാം' എന്നദ്ദേഹം പാർട്ടിയോട് പറഞ്ഞു എന്നതാണ് നമുക്കുള്ള അറിവ്. സെൻട്രൽ കമ്മിറ്റി അംഗമാണെങ്കിലും സി പി എമ്മിലെ ഇന്നലത്തെ അതികായനായിരുന്ന ഇ പി ജയരാജൻ വല്ലാതെ അസ്വസ്ഥനാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രതിഛായയും സ്ഥാനമാനങ്ങളും നഷ്ടമായി പാർട്ടിയിൽ ഒറ്റപ്പെട്ടുകഴിയുന്ന സാഹചര്യത്തിൽ ഇനി ഈ എഴുപത്തിനാലാം വയസ്സിൽ വീറോടെ പോരാടാനും അർഹതപ്പെട്ട സ്ഥാനമാനങ്ങൾ പിടിച്ചുവാങ്ങാനും ഇ പി ജയരാജന് കഴിയുമോ? അതല്ല അദ്ദേഹം കടുത്ത തീരുമാനങ്ങൾ എടുത്തുകളയുമോ? ഉത്തരം പറയേണ്ടത് കാലമാണ്.

സി.പി.എമ്മിലെ സൗമ്യതയുടെയും എളിമയുടെയും മുഖങ്ങളിൽ ഒന്നായ ടി പി രാമകൃഷ്ണനാണ് ഇ പിയ്ക്ക് പകരക്കാരനായി എത്തിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് മൂന്നുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടി പി ഒന്നാംപിണറായി മന്ത്രിസഭയിൽ എക്‌സൈസ്- തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. ദീർഘകാലം പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ആ കാലയളവിലാണ് ടി പി ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടത്. എന്നാൽ ആ കറുത്ത നാളുകളിൽ ടി.പി ചൈനാ സന്ദർശനത്തിലായിരുന്നു. പാർട്ടിക്ക് പുറത്തും വിപുലമായ സൗഹൃദവലയവും അംഗീകാരവുമുള്ള ജനകീയ നേതാവാണ് ടി പി. അനുഭവസമ്പത്തും എളിമയും പ്രശ്‌നങ്ങളെ സമചിത്തതയോടെ സമീപിക്കാനുള്ള കഴിവുമാണ് ഈ പേരാമ്പ്രക്കാരനെ വ്യത്യസ്തനാക്കുന്നത്. അഴിമതിയുടെ കറപുരളാത്ത പ്രവർത്തനശൈലിയാണ് അദ്ദേഹത്തിന്റെ കൈമുതൽ. എം എൽ എയും, സി ഐ ടി യു വിന്റെ സംസ്ഥാന അധ്യക്ഷനും ആയിരിക്കെയാണ് പുതിയ ചുമതല ടി പി യെ തേടിയെത്തുന്നത്. അതാകട്ടെ പാർട്ടിയും മുന്നണിയും ഗവണ്മെന്റും ഗൗരവമായ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും. എൽ ഡി എഫ് കൺവീനറായി തെരഞ്ഞെടുത്തുകൊണ്ടുള്ള പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുമ്പോൾ സ്വദേശമായ വെള്ളിയൂരിൽ ഒരു പുരസ്‌കാരദാന ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. അവിടെവെച്ച് അദ്ദേഹവുമായി 'കേരളശബ്ദം' നടത്തിയ സംഭാഷണം:

കേരളശബ്ദം: എൽ ഡി എഫ് കൺവീനർ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണല്ലോ. എന്തു തോന്നുന്നു?

ടി പി രാമകൃഷ്ണൻ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിവിധ പാർട്ടികളുണ്ട്. ഓരോ പാർട്ടിക്കും സ്വതന്ത്രമായ നിലപാടുണ്ട്. അവരുടെയൊക്കെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുക, ഗവണ്മെന്റിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കുക- ഇതൊക്കെയാണ് എൽ ഡി എഫ് കൺവീനറുടെ പ്രധാന ചുമതല. അത് വിജയകരമായി നിർവ്വഹിക്കുക എന്നുള്ളതാണ് എന്റെ ദൗത്യം. 

രാഷ്ട്രീയ ജീവിതത്തിൽ താങ്കൾ ഏറ്റെടുക്കുന്ന ഏറ്റവും വലിയ ചുമതലയല്ലേ ഇത്?

ഓരോ ചുമതലയും പ്രധാനപ്പെട്ടതാണ്. ഓരോന്നിനും അതിന്റെതായ പ്രത്യേകതകളുമുണ്ട്. പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുക എന്നതാണ് എന്നെപ്പോലുള്ള പ്രവർത്തകരുടെ ഉത്തരവാദിത്തം.

രാഷ്ട്രീയം വളരെ സങ്കീർണ്ണ മായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണല്ലോ. താങ്കളുടെ പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകളോട് ശക്തമായ വിയോജിപ്പുള്ള രാഷ്ട്രീയ പാർട്ടികൾ സ്വാധീനം വർധിപ്പിച്ചുവരികയാണ്. തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ എൽ ഡി എഫിനെ ഒരിക്കൽകൂടി അധികാരത്തിലെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൺവീനർക്കില്ലേ? അത് നിർവ്വഹിക്കാനാവുമെന്ന് കരുതുന്നുണ്ടോ?

സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു ഗവണ്മെന്റാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനാണ് മുന്നണിയും ഗവണ്മെന്റും അശ്രാന്തം പരിശ്രമിക്കുന്നത്. 1957 മുതൽ കേരളീയ ജനജീവിതത്തെ മാറ്റിമറിച്ചതും പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരമുയർത്തിയതും ഇടതുപക്ഷമല്ലെന്ന് ആർക്കെങ്കിലും പറയാനാവുമോ? ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വികസനപദ്ധതികളെല്ലാം തന്നെ ദീർഘകാലാടിസ്ഥാനത്തിൽ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനാണ് ക്ഷേമ പെൻഷനും മറ്റും നൽകുന്നത്. കേരളീയ സമൂഹത്തെ സാംസ്‌കാരികമായും സാമ്പത്തികമായും പിടിച്ചുയർത്തിയത് ഇടതുപക്ഷമല്ലേ? ജനങ്ങൾക്ക് വിശേഷിച്ചും അധ്വാനിക്കുന്ന ജനവിഭാഗത്തിന് അതൊക്കെ നന്നായറിയാം. 2016 ലെ ഗവണ്മെന്റിൽ ഞാനും അംഗമായിരുന്നു. ജനക്ഷേമത്തിനാണ് ഗവണ്മെന്റ് നിലകൊണ്ടത്. എന്നിട്ടും ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളായിരുന്നു? ഗവണ്മെന്റിനെ താറടിക്കാനും അട്ടിമറിക്കാനും പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കിണഞ്ഞുശ്രമിച്ചില്ലേ? എന്നിട്ടെന്താണ് സംഭവിച്ചത് ? 2021 ൽ 99 സീറ്റുകൾ നൽകി തുടർഭരണം ഉറപ്പുവരുത്തുകയല്ലേ      പ്രബുദ്ധരായ വോട്ടർമാർ ചെയ്തത്? വർഗ്ഗീയ ശക്തികളും ജനാധിപത്യവിരുദ്ധരും ഒത്തുചേർന്ന് നടത്തിയ കടന്നാക്രമണത്തിനിടയിലും തുടർഭരണം ലഭിച്ചിട്ടുണ്ടെങ്കിൽ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂടെയാണ് എന്നല്ലേ അതിനർത്ഥം. ഇപ്പോഴും ഇടതുപക്ഷ ജനാധിപത്യ ഗവണ്മെന്റിനെതിരെ അതിശക്തമായ ആ ക്രമണമാണ് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്നത്. അതൊക്കെ അതിജീവിച്ചുകൊണ്ട് അധികാരത്തിൽ തുടരാനും അടുത്ത തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനും സാധിക്കുമെന്നുതന്നെയാണ് ഞങ്ങളുടെ വിലയിരുത്തൽ. മുന്നണിയിലെ മറ്റുകക്ഷികളെ ചേർത്തുപിടിച്ചുകൊണ്ട് അതുറപ്പുവരുത്തുകയാണ് കൺവീനറുടെ ചുമതല. ആ ചുമതല കൃത്യമായി നിർവ്വഹിക്കുമെന്ന് ഉറപ്പുതരുന്നു. 

മറ്റൊരു പ്രമുഖ നേതാവിനെ മാറ്റിനിർത്തിയാണല്ലോ താങ്കളെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്?

മാറ്റിനിർത്തി എന്നതൊക്കെ തെറ്റായ വ്യാഖ്യാനമാണ്. അദ്ദേഹം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്. ചില സാങ്കേതിക കാരണങ്ങളാൽ അദ്ദേഹത്തിന് കൺവീനറുടെ ചുമതല നിർവ്വഹിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആ ചുമതല പാർട്ടി മറ്റൊരാളെ ഏൽപ്പിക്കുന്നു എന്നേയുള്ളൂ. അത്തരം കാര്യങ്ങൾ ഞങ്ങളുടെ പാർട്ടിയിൽ നടക്കാറുള്ളതാണ്. അല്ലാതെ ആരും ആരെയും മാറ്റിനിർത്തിയിട്ടില്ല. അദ്ദേഹത്തിന് പുതിയ ചുമതലകൾ ലഭിക്കില്ലെന്ന് താങ്കൾക്ക് പറയാനാവുമോ?.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സിനിമാരംഗത്തെ പല ദുഷ് പ്രവണതകളും മറനീക്കി പുറത്തുവരികയാണല്ലോ. പ്രേക്ഷകർ ആദരവോടെ മനസ്സിൽ കൊണ്ടുനടന്നിരുന്ന വിഗ്രഹങ്ങൾ പലതും ഉടഞ്ഞുവീഴുന്നു. ആ വിഷയത്തെ പറ്റി എന്താണ് പറയാനുള്ളത്?

 ഇടതുപക്ഷ ജനാധിപത്യ ഗവണ്മെന്റിന് ഓരോ വിഷയത്തെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുണ്ട്. സിനിമാരംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതേക്കുറിച്ച് അന്വേഷിക്കാൻ ഗവണ്മെന്റ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. രാജ്യത്തുതന്നെ ആദ്യമായായിരുന്നു അത്തരമൊരു തീരുമാനം. ഹേമ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കാനായി ഗവണ്മെന്റ് വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോടതിയിടപെടൽ ഉണ്ടായിട്ടുള്ളതിനാൽ കോടതിയിൽ നിന്നുള്ള നിർദേശങ്ങളും പരിഗണിക്കേണ്ടതുണ്ട്.   സിനിമാക്കാർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുമായി വനിതാ പോലീസ് ഓഫീസർമാർക്ക് പ്രാമുഖ്യമുള്ള പ്രത്യേക സംഘത്തെ ഗവണ്മെന്റ് നിയോഗിച്ചിട്ടുണ്ടല്ലോ. അന്വേഷണം നടന്നുവരികയാണ്.

('കേരളശബ്ദ'വുമായി സംസാരിക്കുന്നതിനിടയിൽ പുതിയ എൽ ഡി എഫ് കൺവീനറുടെ ഫോൺ നിരന്തരം ശബ്ദി ച്ചുകൊണ്ടിരുന്നു. മാത്രവുമല്ല അദ്ദേഹം അധ്യക്ഷനായ പുരസ്‌കാരദാനച്ചടങ്ങ് ആരംഭിക്കാൻ സമയവുമായിരുന്നു. അതിനാൽ പുതിയ എൽഡിഎഫ് കൺവീനർക്ക് ആശംസകൾ നേർന്നുകൊണ്ട് കേരളശബ്ദം ഹ്രസ്വസംഭാഷണം അവസാനിപ്പിച്ചു).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img img