02:50am 13 July 2026
NEWS
നോർവേയുടെ പടയോട്ടം അവസാനിച്ചു; ഇംഗ്ലണ്ട് സെമിയിൽ
12/07/2026  06:00 AM IST
nila
നോർവേയുടെ പടയോട്ടം അവസാനിച്ചു;  ഇംഗ്ലണ്ട് സെമിയിൽ

മുൻതൂക്കം നേടിയിട്ടും അവസാന നിമിഷങ്ങളിൽ വഴുതി വീണ നോർവേയെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിൽ. മയാമിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോളുമായി ഇംഗ്ലണ്ടിന്റെ വിജയശിൽപിയായപ്പോൾ, എക്‌സ്ട്രാ ടൈമിൽ പിറന്ന അദ്ദേഹത്തിന്റെ രണ്ടാം ഗോൾ മത്സരവിധി നിർണയിച്ചു.

മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ച പ്രതിരോധം തീർത്ത നോർവേ 36-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ഹാരി കെയ്‌നിൽ നിന്ന് പന്ത് തട്ടിയെടുത്ത ബെർഗെയുടെ മുന്നേറ്റത്തിന് പിന്നാലെ മാർട്ടിൻ ഒഡെഗാർഡ് ഒരുക്കിയ അവസരം ആൻഡ്രിയാസ് ഷെൽഡറപ്പ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. കെയ്ൻ ഫൗൾ ആരോപിച്ച് പ്രതിഷേധിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.

ഗോൾ വഴങ്ങിയതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ഇംഗ്ലണ്ട് ആദ്യപകുതി അവസാനിക്കും മുമ്പ് സമനില പിടിച്ചു. ആന്തണി ഗോർഡന്റെ ക്രോസ് കൃത്യമായി ഹെഡ്ഡ് ചെയ്ത ബെല്ലിങ്ങാം ഇംഗ്ലണ്ടിന് ആശ്വാസമായി. തുടർന്ന് ഹാരി കെയ്ൻ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് കാരണം ഗോൾ നിഷേധിക്കപ്പെട്ടു.

രണ്ടാംപകുതിയിൽ ഇരുടീമുകളും വിജയഗോളിനായി ആക്രമണം ശക്തമാക്കി. 55-ാം മിനിറ്റിൽ കോർണറിൽ നിന്ന് നോർവേ വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഹാളണ്ട് ജോൺ സ്‌റ്റോൺസിനെ ഫൗൾ ചെയ്തതായി കണ്ടെത്തിയതോടെ ഗോൾ അസാധുവായി. 76-ാം മിനിറ്റിൽ അയെറിന്റെ ഹെഡർ ക്രോസ്‌ബാറിൽ തട്ടി മടങ്ങിയതും നോർവേയുടെ നിർഭാഗ്യമായി.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ നിർണായക നിമിഷം ബെല്ലിങ്ങാമിലൂടെ ഇംഗ്ലണ്ടിന് അനുകൂലമായി. മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് ഗോൾകീപ്പർ ഓർഹാൻ നീലാൻഡിന് പൂർണമായി നിയന്ത്രിക്കാനാകാതെ വന്നപ്പോൾ ലഭിച്ച റീബൗണ്ട് ബെല്ലിങ്ങാം വലയിലാക്കി. ഈ ലോകകപ്പിലെ താരത്തിന്റെ അഞ്ചാം ഗോളും ഇംഗ്ലണ്ടിന്റെ സെമി പ്രവേശനവും അതോടെ ഉറപ്പായി.

തുടർന്ന് ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി വാർ പരിശോധനയ്ക്ക് ശേഷം റദ്ദാക്കിയെങ്കിലും നോർവേയ്ക്ക് തിരിച്ചുവരാനായില്ല. അവസാന നിമിഷങ്ങളിൽ ഗോൾകീപ്പർ നീലാൻഡ് നടത്തിയ മികച്ച സേവുകൾ തോൽവിയുടെ ഭാരം കുറച്ചെങ്കിലും സെമിയിലേക്ക് മുന്നേറിയത് ഇംഗ്ലണ്ടാണ്.

അർജന്റീന–സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനൽ വിജയികളെയാണ് ഇംഗ്ലണ്ട് ഇനി സെമിഫൈനലിൽ നേരിടുക. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച നോർവേ പോരാട്ടവീര്യത്തോടെ തല ഉയർത്തിയാണ് ലോകകപ്പിനോട് വിടപറഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img