
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. മസാലബോണ്ട് ഇടപാടിൽ ഫെമ ചട്ടം ലംഘിച്ചു എന്നാണ് ആരോപണം. മുഖ്യമന്ത്രിക്ക് പുറമേ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടിസ് നൽകി. ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മുഖ്യമന്ത്രിക്ക് നോട്ടിസ് നൽകിയത്.
മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്. 2019ൽ, 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസക്കിന് രണ്ടു തവണ നോട്ടിസ് നൽകിയിരുന്നു.










