
കോഴിക്കോട്: മുക്കം മണാശേരിയിൽ അനധികൃതമായി ചാരായം വിൽപന നടത്തിയ കേസിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ ഭർത്താവ് എക്സൈസ് പിടിയിൽ. മണാശേരി മേഖല വൈസ് പ്രസിഡന്റിന്റെ ഭർത്താവായ കുന്നത്ത് പൊറ്റൂളി പ്രതീഷ് ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രതീഷിന്റെ കൈവശം ഉണ്ടായിരുന്ന ഏകദേശം 10 ലിറ്റർ വാറ്റുചാരായം എക്സൈസ് സംഘം പിടിച്ചെടുത്തു.
സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളോ വാഷോ കണ്ടെത്താനായില്ല. മറ്റൊരിടത്ത് വാറ്റിയെടുത്ത ചാരായം വീടിനോട് ചേർന്നുള്ള ഒരു കെട്ടിടത്തിൽ സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസ് അധികൃതരുടെ പ്രാഥമിക നിഗമനം.
അനധികൃത മദ്യവിൽപനയും ചാരായ വാറ്റലും തടയാൻ വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അസി. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്ദീപ്, സുജിത്ത്, സജിനി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.











