
ദോഹ: സാംസ്കാരിക ലോകം കാത്തിരിക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 14 മുതൽ 23 വരെ നടക്കും. ഖത്തറിലെയും വിദേശത്തെയും പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും വലിയ നിരതന്നെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.വിവിധ ഭാഷകളിലായി ചരിത്രം, രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, നിയമം തുടങ്ങി ഒട്ടനവധി മേഖലകളിലെ പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഖത്തറി എഴുത്തുകാരുടെയും ഖത്തറിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ എഴുത്തുകാരുടെയും നിരവധി പുതിയ കൃതികൾ ഇത്തവണ വായനക്കാരിലേക്ക് എത്തും. പ്രാദേശികമായ സാംസ്കാരിക മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് മേളയിലെ പുസ്തകങ്ങളുടെ വൈവിധ്യം.മേളയുടെ ഭാഗമായി നൂറുകണക്കിന് പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങും. പ്രിയപ്പെട്ട എഴുത്തുകാരെ നേരിൽ കാണാനും അവരുടെ ഒപ്പോടുകൂടി പുസ്തകങ്ങൾ വാങ്ങാനുമുള്ള അവസരം വായനക്കാർക്ക് ലഭിക്കും.പുസ്തക പ്രദർശനത്തിന് പുറമെ, പ്രമുഖ ചിന്തകരും എഴുത്തുകാരും പങ്കെടുക്കുന്ന സാഹിത്യ ചർച്ചകളും സാംസ്കാരിക സംവാദങ്ങളും മേളയുടെ മാറ്റ് കൂട്ടും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വൈകാരിക ബുദ്ധി (Emotional Intelligence), ചരിത്രം, മനഃശാസ്ത്രം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ തുടങ്ങിയ വിഷയങ്ങളിലെ ആധികാരിക ഗ്രന്ഥങ്ങളും മേളയിൽ ലഭ്യമാകും.
വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയത്തിനുള്ള വേദിയായാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേളയെ കണക്കാക്കുന്നത്. പ്രാദേശിക എഴുത്തുകാർക്ക് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള മികച്ച അവസരം കൂടിയാണിത്. വിപുലമായ സൗകര്യങ്ങളോടെ വായനക്കാരെ സ്വീകരിക്കാൻ പുസ്തകമേളാ നഗരി ഒരുങ്ങിക്കഴിഞ്ഞു.










