
വീട്ട് പ്രസവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി കോഴിക്കോട് ഇപ്പോൾ വിവാദം ഉയർത്തുന്ന സാഹചര്യത്തിൽ വീട്ട് പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി വനിതാ ഡോക്ടറായ കെ . പ്രതിഭ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിലെ വിധിയാണ് അധികൃതർ ഉറ്റ് നോക്കുന്നത് . രഹസ്യമായി വീട്ട് പ്രസവങ്ങൾ നടന്ന് കഴിഞ്ഞാൽ വളരെ വേഗം ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ധാരണയാണ് അപകടകരമായ വീട്ട് പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ ശ്രമം നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ . കെ . പ്രതിഭ പറയുന്നത് . വീട്ട് പ്രസവങ്ങൾ ഇന്നത്തെ കാലത്ത് സുരക്ഷിതമായി കാണുവാൻ കഴിയുന്നതല്ല . വീട്ടിലെ പ്രസവം അപകടകരമല്ല എന്നുള്ള തെറ്റായ സന്ദേശം സമൂഹത്ത് ചിലരുടെ ഇടയിലെങ്കിലും നിലനിൽക്കുകയും പ്രോത്സാഹിപ്പിക്കുവാൻ നേരിട്ടല്ലാതെ പ്രചാരണവും നടക്കുന്നുണ്ട് . ഗർഭിണികളായ സ്ത്രീയുടെ വയറിൽ വളരുന്ന ഗർഭസ്ഥ ശിശുവിനും ഉദരത്തിൽ വളരുമ്പോഴും പ്രസവത്തിലൂടെ പുറത്ത് വരുമ്പോഴും കൃത്യതയുള്ള മനുഷ്യാവകാശത്തിന് അർഹതയുണ്ട് . ആയത് സംരക്ഷിക്കേണ്ടത് അമ്മയ്ക്ക് ഒപ്പം സ്റ്റേറ്റിന്റേയും ഔദ്യോഗിക ആരോഗ്യ പ്രവർത്തകരുടെയും കടമയാണ് .
സ്വന്തമായി പ്രസവം വീട്ടിലെടുത്ത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് അമ്മയും കുഞ്ഞും ഇരയാകുന്നത് സ്റ്റേറ്റിനും ആരോഗ്യ പ്രവർത്തകർക്കും കണ്ട് നിൽക്കുവാൻ കഴിയില്ല . ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ രഹസ്യമായി വീട്ട് പ്രസവങ്ങൾ നടത്തി അപകടം ഉണ്ടാക്കുമ്പോൾ കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകാതെ നിയമത്തിൽ നിന്നും രക്ഷപ്പെട്ട് പോകുന്ന സ്ഥിതി നിലനിൽക്കുന്നത് തടയുവാനാണ് വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുവാൻ മാനദണ്ഡങ്ങൾക്കായി ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തതെന്ന് ഡോ . കെ , പ്രതിഭ പറയുന്നു . ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ രേഖയിൽ ഞെട്ടിപ്പിക്കുന്ന വീട്ട് പ്രസവങ്ങളുടെ കണക്കുകളാണ് അടുത്തിടെ പുറത്ത് വന്നത് . ഇതിൽ കഴിഞ്ഞ 9 മാസത്ത് ഒൻപത് നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായും ഉണ്ട് . വീട്ട് പ്രസവങ്ങളിൽ കുഞ്ഞു പുറത്ത് വരാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ എത്തി മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടുമില്ല . ഏതായാലും ഡോ . കെ . പ്രതിഭയുടെ കേസ് ഹൈക്കോടതി ഈ മാസം 20 ന് പരിഗണിക്കും . ഈ കേസിലെ വിധിയാണ് ആരോഗ്യ വകുപ്പിന് നിർണ്ണായകമാകുന്നത് .