
ദോഹ: രാജ്യത്ത് രോഗികളുടെയും മരുന്നുകളുടെയും സുരക്ഷ മുൻനിർത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പുതിയ മൂന്ന് സുപ്രധാന സർക്കുലറുകൾ പുറത്തിറക്കി. സൗന്ദര്യവർദ്ധക ചികിത്സകൾക്കായി 'എക്സോസോം' (Exosome) മരുന്നുകൾ കുത്തിവെപ്പായി (Injections) ഉപയോഗിക്കുന്നതിനെതിരെ മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകി.
ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഖത്തറിലോ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലോ (FDA) അംഗീകാരമില്ലെന്ന് മന്ത്രാലയത്തിന്റെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.വിപണിയിലുള്ള എക്സോസോം ഉൽപ്പന്നങ്ങൾ ചർമ്മത്തിന് പുറത്ത് (Topical) പുരട്ടാൻ മാത്രമുള്ളതാണ്. ഇവ ഒരു കാരണവശാലും ശരീരത്തിലേക്ക് കുത്തിവെക്കാൻ പാടില്ല. ഇതിന്റെ സുരക്ഷയും ഫലപ്രാപ്തിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
നിയമം ലംഘിച്ച് എക്സോസോം ഇഞ്ചക്ഷനുകൾ നൽകുകയോ അതിനായി പരസ്യം ചെയ്യുകയോ ചെയ്യുന്ന ക്ലിനിക്കുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.ചർമ്മ സംരക്ഷണത്തിനും സൗന്ദര്യവർദ്ധക ചികിത്സകൾക്കും വ്യാപകമായി ഉപയോഗിക്കുന്ന ബോട്ടുലിനം ടോക്സിൻ (Botulinum Toxin / Botox) ഉൽപ്പന്നങ്ങളുടെ വിപണനത്തിനും മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതുമായ മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം നടപ്പിലാക്കുന്നു. 2026 ജൂൺ 18 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായും കമ്പനികൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഒരു വർഷത്തെ ഇളവ് അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു.











