
ദോഹ:നിർദ്ധനരായ
കുട്ടികൾക്ക്
എഞ്ചിനീയറിംഗ്, കൃഷി, ധനകാര്യം, പോർട്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ സമഗ്രമായ തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതായി ഖത്തറിലെ അനാഥ സംരക്ഷണ കേന്ദ്രമായ 'ദരീമ'യുടെ (Dreama Center) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ നജ്‌ല ബിൻത് അഹമ്മദ് ആൽഥാനി വ്യക്തമാക്കി. പ്രാദേശിക പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ കേന്ദ്രത്തിന്റെ പുത്തൻ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചത്.
കേവലം അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലുപരി കുട്ടികളുടെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉറപ്പാക്കി അവരെ സ്വാശ്രയത്വത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ മാനസിക സുരക്ഷിതത്വമാണ് വികസനത്തിന്റെ പ്രാഥമിക പടിയെന്ന് അവർ ചൂണ്ടിക്കാട്ടി.കുട്ടികളെ ദത്തെടുക്കാൻ ഖത്തറി സമൂഹത്തിൽ വലിയ താല്പര്യമുണ്ട്. പ്രത്യേക വിദഗ്ദ്ധ സമിതിയുടെ കൃത്യമായ മൂല്യനിർണയത്തിനും പരിശോധനകൾക്കും ശേഷമാണ് അനുയോജ്യമായ കുടുംബങ്ങൾക്ക് കുട്ടികളുടെ സംരക്ഷണം കൈമാറുന്നത്. ദത്തെടുക്കലിനു ശേഷവും കുട്ടികളുടെ വളർച്ചയും സുരക്ഷിതത്വവും കേന്ദ്രം തുടർച്ചയായി വിലയിരുത്തുമെന്ന് അവർ വ്യക്തമാക്കി.
'ഫ്യൂച്ചർ എൻജിനീയർ' (ഗാപ്കോ), 'ലിറ്റിൽ ഇൻസ്‌പെക്ടർ' (റയ്യാൻ മുനിസിപ്പാലിറ്റി), 'ലിറ്റിൽ ക്യാപ്റ്റൻ' (ഖത്തർ പോർട്ട്സ്), 'ഫൈനാൻഷ്യൽ കൺട്രോളർ' തുടങ്ങിയ പദ്ധതികളിലൂടെ കുട്ടികൾക്ക് ചെറുപ്പത്തിലേ തൊഴിൽ പരിചയം നൽകുന്നുണ്ട്.വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനം കുട്ടികളുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്താൻ 'ബാദിർ' (Bader) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് രൂപം നൽകിയിട്ടുണ്ട്.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി CARF അന്താരാഷ്ട്ര അംഗീകാരവും ISO 9001, ISO 45001 സർട്ടിഫിക്കേഷനുകളും ഉറപ്പാക്കിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.










