
കാൻബെറ : ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ആഘാതങ്ങളെയും അതിജീവിച്ച് ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളുടെ വൻശേഖരം ഈ നൂറ്റാണ്ടിന്റെ പകുതി വരെ നിലനിൽക്കുമെന്ന് പുതിയ അന്താരാഷ്ട്ര ശാസ്ത്രപഠനം. ആഗോളതാപനം മൂലം സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണികൾക്കിടയിലും, ഏകദേശം 1,66,000 കിലോമീറ്റർ നീളത്തിലുള്ള പവിഴപ്പാറകൾക്ക് നാശത്തെ പ്രതിരോധിക്കാനും സ്വയം വീണ്ടെടുക്കാനുമുള്ള ശേഷിയുണ്ടെന്നാണ് കണ്ടെത്തൽ. സമുദ്രജീവികളുടെ ഈ അത്ഭുത ലോകത്തിന്റെ ഭാവിക്ക് വലിയ പ്രത്യാശ നൽകുന്നതാണ് പുതിയ റിപ്പോർട്ട്.
ഓസ്ട്രേലിയയിലെ മാക്വാരി യൂണിവേഴ്സിറ്റി, വൈൽഡ്ലൈഫ് കൺസർവേഷൻ സൊസൈറ്റി (WCS) എന്നിവയിലെ ഗവേഷകർ സംയുക്തമായാണ് ഈ പഠനം നടത്തിയത്. 1960 മുതൽ 2025 വരെയുള്ള കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 45,000-ത്തിലധികം ഫീൽഡ് സർവേകളെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം.കാലാവസ്ഥ, പരിസ്ഥിതി, മനുഷ്യന്റെ ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട 42 സൂചകങ്ങൾ വിശകലനം ചെയ്യാൻ അഡ്വാൻസ്ഡ് മെഷീൻ ലേണിംഗ് (നിർമ്മിത ബുദ്ധി) മോഡലുകളാണ് ഗവേഷകർ ഉപയോഗിച്ചത്. ഇതിലൂടെ 2050 വരെ അതിജീവനശേഷിയുള്ള പവിഴപ്പുറ്റുകളുടെ ഭൂപടം ഇവർ തയ്യാറാക്കി.ഇനി ഒരിക്കലും രക്ഷിച്ചെടുക്കാൻ സാധിക്കാത്ത വിധം പവിഴപ്പുറ്റുകൾ തകർച്ചയിലാണെന്ന പൊതുധാരണയെ തിരുത്തുന്നതാണ് പുതിയ ഗവേഷണമെന്ന് ഡബ്ല്യു.സി.എസ് ഡയറക്ടറും പഠനത്തിന്റെ മുഖ്യ രചയിതാവുമായ എമിലി ഡാർലിംഗ് വ്യക്തമാക്കി.
"പവിഴപ്പുറ്റുകളുടെ കാര്യത്തിൽ പ്രതീക്ഷ എവിടെയാണെന്ന് ഇപ്പോൾ നമുക്കറിയാം. ഇനി നമുക്കാവശ്യം അത് സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്. ഈ പുതിയ കണ്ടെത്തലുകൾ കൃത്യമായ പരിസ്ഥിതി നയങ്ങൾ രൂപീകരിക്കാൻ സർക്കാരുകളെ സഹായിക്കുമെന്ന്
ഡബ്ല്യു.സിഡയറക്ടർ
എമിലി ഡാർലിംഗ് പറഞ്ഞു.
വരുന്ന പത്ത് വർഷത്തിനുള്ളിൽ ഭൂമിയിലെയും കടലിലെയും 30% ആവാസവ്യവസ്ഥയെ ഔദ്യോഗികമായി സംരക്ഷിത മേഖലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ "30 ബൈ 30" (30 by 30) പദ്ധതിക്ക് പല രാജ്യങ്ങളും രൂപം നൽകിവരികയാണ്. ഈ പശ്ചാത്തലത്തിൽ, പുതുതായി കണ്ടെത്തിയ പ്രതിരോധശേഷിയുള്ള പവിഴപ്പുറ്റുകളുടെ വിവരങ്ങൾ ആഗോള സമുദ്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകും.










