
ദോഹ: ടാക്സി ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനുമായി രാജ്യത്തെ ടാക്സികളിലും ലിമോസിൻ വാഹനങ്ങളിലും ആന്തരിക നിരീക്ഷണ ക്യാമറകൾ (Internal security cameras) ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നു. പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ പുതിയ നീക്കം.ലിമോസിൻ കമ്പനികൾ ഉൾപ്പെടെയുള്ള എല്ലാ ടാക്സി വാഹനങ്ങളിലും ക്യാമറകൾ സ്ഥാപിക്കണം. യാത്രകൾ കൃത്യമായി റെക്കോർഡ് ചെയ്യാനും തെറ്റായ പെരുമാറ്റങ്ങളോ നിയമലംഘനങ്ങളോ തടയാനും ഇത് സഹായിക്കും.വാഹനങ്ങളിലെ ക്യാമറകൾ കേന്ദ്രീകൃത ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിക്കും. ഇതിലൂടെ തത്സമയ നിരീക്ഷണം സാധ്യമാകും.വാഹനങ്ങളുടെ സാങ്കേതിക നിലവാരം ഉറപ്പുവരുത്താൻ ഫീൽഡ് പരിശോധനകൾ ഊർജ്ജിതമാക്കും.ഡ്രൈവർമാരുടെ രേഖകളും പെർമിറ്റുകളും കൃത്യമായി പരിശോധിക്കും. അനധികൃതമായി ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഏതെങ്കിലും തരത്തിലുള്ള പരാതികളോ സംഭവങ്ങളോ ഉണ്ടായാൽ കൃത്യമായ സുരക്ഷാ വിവരങ്ങൾ ലഭ്യമാക്കാനും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഈ തീരുമാനം വഴി സാധിക്കും.











