
കൊച്ചി: സംസ്ഥാനത്തെ പുതിയ അഡ്വക്കേറ്റ് ജനറലായി (എ.ജി) ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജാജി ബാബുവിനെ നിയമിക്കാൻ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു. പിണറായി സർക്കാരിനെ കഴിഞ്ഞ 10 വർഷമായി വിവിധ പൊതുതാത്പര്യ ഹർജികളിലൂടെ പ്രതിരോധത്തിലാക്കിയ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെ ഒഴിവാക്കിയാണ് ഈ നിർണായക രാഷ്ട്രീയ നിയമനം.
പിണറായി സർക്കാരിന്റെ കാലത്ത് മെട്രോ റെയിൽവേ, കേരള സ്റ്റേറ്റ് ഫൈനാൻഷ്യൽ കോർപ്പറേഷൻ (KSFE), ബേക്കൽ ടൂറിസം പ്രോജക്ട്, തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ (RCC), സ്മാർട്ട് സിറ്റി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടൂറിസം, സംസ്ഥാന ചൈൽഡ് വെൽഫെയർ കൗൺസിൽ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായി ജാജി ബാബു നിലവിൽ പ്രവർത്തിച്ചുവരികയാണ്.
ഗവർണറോട് ‘കലഹിച്ച്’ സർക്കാരിനൊപ്പം
മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലം മുതൽ രാജഭവന്റെ അഭിഭാഷകനായിരുന്നു ജാജി ബാബു. എന്നാൽ, സർവ്വകലാശാലാ വിസിമാരെ നീക്കം ചെയ്തുകൊണ്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരായ ഹർജികളിൽ, ഗവർണർക്കെതിരെ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതേത്തുടർന്ന് 2022-ൽ ഗവർണർ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഗവർണറുമായി അകന്ന ജാജി ബാബുവിന് ഇപ്പോൾ സർക്കാരിന്റെ പരമോന്നത നിയമപദവി നൽകി ആദരിക്കുകയാണ് മന്ത്രിസഭ.
ഒഴിവാക്കപ്പെട്ടത് സർക്കാരിന്റെ ‘സിംഹസ്വപ്നം’
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയ നിരവധി കേസുകളിൽ പ്രതിപക്ഷത്തിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടമായിരുന്നു.
ഏറെ വിവാദമായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമന കുംഭകോണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗത്തിനെതിരായ ലോകായുക്ത കേസ്
സർവകലാശാല വിസിമാരുടെ നിയമനങ്ങൾ
സർവ്വകലാശാലകളിൽ സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാരുടെ നിയമനങ്ങൾ
സ്പ്രിൻക്ലർ അഴിമതി കേസ്
തുടങ്ങി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വലിയ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ജോർജ് പൂന്തോട്ടത്തെ എ.ജി പദവിയിലേക്ക് പരിഗണിക്കാതെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു.
എസ്.എൻ ട്രസ്റ്റ് ബന്ധം: നിയമനത്തിൽ ദുരൂഹതയെന്ന് ആക്ഷേപം
പുതിയ അഡ്വക്കേറ്റ് ജനറലായി ചുമതലയേൽക്കുന്ന ജാജി ബാബുവിന് എസ്.എൻ ട്രസ്റ്റുമായും വെള്ളാപ്പള്ളി നടേശനുമായും അടുത്ത ബന്ധമാണുള്ളത്. എസ്.എൻ ട്രസ്റ്റിന്റെ കേസുകൾ ഹൈക്കോടതിയിൽ കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്.
വെള്ളാപ്പള്ളി നടേശൻ പ്രതിയായതും, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഫയൽ ചെയ്തതുമായ ഹർജികൾ കഴിഞ്ഞ 10 വർഷമായി തീർപ്പുകൽപ്പിക്കാതെ നീണ്ടുപോകുന്ന സാഹചര്യത്തിൽ, എസ്.എൻ ട്രസ്റ്റിന്റെ തന്നെ അഭിഭാഷകനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചതിന് പിന്നിൽ രാഷ്ട്രീയ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഇതിനകം ഉയർന്നു കഴിഞ്ഞു.










