
തിരുവനന്തപുരം: സംസ്ഥാന ഭരണത്തിൽ നിർണായക ചുമതലകളുമായി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ ഉത്തരവാദിത്തങ്ങൾ. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ് ബി. അശോകിന് സർക്കാർ നൽകിയിരിക്കുന്നത്. എൻ. പ്രശാന്തിന് നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകി. പൊതുഭരണ, നികുതി വകുപ്പുകൾ നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് കൈകാര്യം ചെയ്യുന്നത്.
ആരോഗ്യ വകുപ്പിലും സർക്കാർ പുതിയ നിയമനം നടത്തി. ഡോ. വി. മീനാക്ഷിയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടികൾ നേരിട്ടിരുന്ന ഉദ്യോഗസ്ഥരാണ് ബി. അശോകും എൻ. പ്രശാന്തും. സർക്കാർ നടപടികളെയും അന്നത്തെ ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിലായിരുന്നു എൻ. പ്രശാന്തിനെതിരെ നടപടി ഉണ്ടായത്. അതേസമയം, അന്നത്തെ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളും ബി. അശോകിനെതിരായ അച്ചടക്ക നടപടിയിലേക്ക് നയിച്ചിരുന്നു.
എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ഇരുവർക്കുമെതിരായ നടപടികൾ പിൻവലിക്കുകയും സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു. നിലവിൽ ബി. അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിക്കുകയാണ്.
പൊതുഭരണ, നികുതി വകുപ്പുകളുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇരുവർക്കും അധിക ചുമതല നൽകിയത്. മുൻ സർക്കാരിന്റെ കാലത്ത് നടപടികൾ നേരിട്ടിരുന്ന ഉദ്യോഗസ്ഥരെ വീണ്ടും നിർണായക ചുമതലകളിലേക്ക് കൊണ്ടുവരുന്നതാണ് പുതിയ ഉത്തരവിലൂടെ ശ്രദ്ധേയമാകുന്നത്.










