
ദോഹ: ഖത്തറിൽ റോഡപകടങ്ങളിലോ മറ്റ്ദുരന്തങ്ങളിലോപ്പെടുന്നവരുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകൃത്യമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ഖത്തർ പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നത് ശിക്ഷാർഹമാണ്. അപകടങ്ങളിൽ പരിക്കേറ്റവരുടെയോ മരണപ്പെട്ടവരുടെയോ ദൃശ്യങ്ങൾ പകർത്തിയാൽ രണ്ട് വർഷം വരെ തടവോ, 10,000 ഖത്തർ റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.പൊതുസ്ഥലങ്ങളിലാണെങ്കിൽ പോലും തങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ദുരന്തമുഖങ്ങളിൽ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ മുതിരരുതെന്നും, ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.











