
ടോക്കിയോ :കിഴക്കിന്റെ ഉദയസൂര്യനു കീഴിൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ കായികമാമാങ്കത്തിന് വർണ്ണാഭമായ തുടക്കം. നഗോയയിലെ മിസുഹോ പാർക്ക് സ്റ്റേഡിയത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ 20-ാമത് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ കൊടിയേറി. ഒക്ടോബർ നാല് വരെ നീണ്ടുനിൽക്കുന്ന ഈ കായികമേളയിൽ 45 രാജ്യങ്ങളിൽ നിന്നായി ലോക ചാമ്പ്യന്മാരുൾപ്പെടെ പതിനൊന്നായിരത്തോളം കായികതാരങ്ങളാണ് 43 കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്.
ജപ്പാൻ സംസ്കാരത്തിന്റെ ഗാംഭീര്യവും ഏഷ്യൻ ഭൂഖണ്ഡത്തിന്റെ സാംസ്കാരിക വൈവിധ്യവും കോർത്തിണക്കിയ കലാപ്രകടനങ്ങൾ ഉദ്ഘാടനച്ചടങ്ങിന് ദൃശ്യചാരുതയേകി. തുടർന്ന് നടന്ന പങ്കാളിത്ത രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിൽ 'അൽ-അദാം' ടീം ഖത്തറിന്റെ പ്രതീക്ഷകളുമായി പ്രൗഢിയോടെ അണിനിരന്നു. ലോകവേദിയിൽ ഖത്തർ കായികരംഗത്തിന്റെ കരുത്തുവിളിച്ചോതി, പ്രമുഖ താരങ്ങളായ മുഹമ്മദ് സഅദൂൻ അൽ-കുവാരയും റീം അൽ-ഷർഷാനിയും ചേർന്ന് ഖത്തറിന്റെ ദേശീയപതാക ഉയർത്തിപ്പിടിച്ച് മുന്നിൽ നയിച്ചു.
16 ദിവസം നീണ്ടുനിൽക്കുന്ന ഈ മരുഭൂമിയുടെയും മലനിരകളുടെയും കായിക ഉത്സവത്തിൽ 469 മത്സരങ്ങളിലായി 1,407 മെഡലുകൾക്കായാണ് പോരാട്ടം. 184 പുരുഷന്മാരും 59 വനിതകളും അടങ്ങുന്ന 243 കായികതാരങ്ങൾ ഉൾപ്പെടെ 427 അംഗങ്ങളുള്ള വൻ സംഘത്തെയാണ് ഖത്തർ ഇക്കുറി പോർക്കളത്തിലിറക്കുന്നത്. 18 സ്പോർട്സ് ഫെഡറേഷനുകൾക്ക് കീഴിലായി 26 കായിക ഇനങ്ങളിലാണ് ഖത്തരി പ്രതിഭകൾ മത്സരിക്കുന്നത്.
ടോക്കിയോയ്ക്കും (1958) ഹിരോഷിമയ്ക്കും (1994) ശേഷം ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. പോരാട്ടവീര്യത്തിന്റെ പുതിയ ചരിത്രം കുറിക്കാൻ ഐച്ചി-നഗോയയിൽ ഖത്തറിന്റെ പടയാളികൾ സജ്ജമായിക്കഴിഞ്ഞു










