
എനർജി ഡ്രിങ്കുകൾ അമിതമായി കുടിച്ച പതിനെട്ടുകാരൻ മരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം. ഹുൻസാഗി സ്വദേശിയായ ബാലു ദേശായി എന്ന യുവാവാണ് മരിച്ചത്. ബാലു ദിവസവും നാല് എനർജി ഡ്രിങ്കുകൾ വരെ കുടിച്ചിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ ശീലം ആരോഗ്യത്തെ ബാധിക്കുമെന്ന് കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉപയോഗം നിയന്ത്രിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നാണ് വിവരം.
ശാരീരിക അസ്വസ്ഥതകൾ രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക തകരാറാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ സ്ഥിരീകരണം ഉണ്ടാകൂ.
സംഭവം പുറത്തുവന്നതോടെ പ്രദേശത്ത് എനർജി ഡ്രിങ്കുകൾക്കെതിരായ പ്രതിഷേധം ശക്തമായി. യുവാക്കളും നാട്ടുകാരും ചേർന്ന് എനർജി ഡ്രിങ്ക് കുപ്പികൾ പൊതുസ്ഥലത്ത് ഒഴിച്ചുകളഞ്ഞ് പ്രതിഷേധിച്ചു. ഇത്തരം പാനീയങ്ങളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും പ്രതിഷേധക്കാർ ഉയർത്തി.










