
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരമായി നിലവിൽ വരുന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) അനുസരിച്ച്, സമൂഹ സേവനം ശിക്ഷയായി നൽകുമ്പോൾ അതിന് വ്യക്തമായ മാർഗനിർദേശങ്ങൾ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്. ശിക്ഷാവിധി നടപ്പാക്കുമ്പോൾ ഏകീകൃത സ്വഭാവം ഉറപ്പാക്കാൻ നിയമനിർമ്മാതാക്കൾ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും, അല്ലാതെ അത് വ്യക്തിഗത ജഡ്ജിമാരുടെ വിവേചനാധികാരത്തിന് വിടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“തടവിന് പകരം സമൂഹ സേവനമാണ് നൽകുന്നതെങ്കിൽ എത്രത്തോളം സേവനം ചെയ്യണം എന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ വേണം. ഓരോ ജഡ്ജിയും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കുന്നതിനു പകരം, നിയമനിർമ്മാണ സഭ തന്നെ കൃത്യമായ തത്വങ്ങൾ ആവിഷ്കരിക്കണം,” ജസ്റ്റിസ് ലളിത് ഒരു ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
പുതിയ ശിക്ഷാ നിയമത്തിന്റെ ഘടനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബിഎൻഎസ് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ തത്വങ്ങളും യുക്തിയും ഏറെക്കുറെ നിലനിർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരുപക്ഷേ അത് ശരിയായ ഒരു സമീപനമായിരിക്കാം. കാരണം, 186 വർഷമായി രാജ്യം ഐപിസിക്ക് കീഴിൽ പ്രവർത്തിക്കാൻ ശീലിച്ചതാണ്. രാജ്യത്തിന്റെ വ്യവസ്ഥിതിക്ക് ഒറ്റ രാത്രികൊണ്ട് മാറ്റം വരുത്താൻ കഴിയില്ല. ശരിയായ ദിശയിൽ ചില മാറ്റങ്ങൾ വരുത്തുകയും ഭാവിയിൽ കൂടുതൽ മാറ്റങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യാം. നിയമനിർമ്മാണ സഭയുടെ ഭാഗത്തുനിന്നുള്ള നല്ലൊരു തുടക്കമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.











