
ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ എയർ ഇന്ത്യ പുതിയ ‘ബേസിക് ഫെയർ’ കാറ്റഗറി അവതരിപ്പിച്ചു. ആഭ്യന്തര സർവീസുകളിലെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് നിലവിൽ ഈ നിരക്ക് ലഭ്യമാകുക. അധിക സൗകര്യങ്ങൾ ഒഴിവാക്കി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് പുതിയ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
ബേസിക് ഫെയർ ടിക്കറ്റിൽ 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം കാബിൻ ബാഗേജും ഉൾപ്പെടും. യാത്രയ്ക്കിടെ ചായയോ കാപ്പിയോ സൗജന്യമായി ലഭിക്കുമെങ്കിലും മറ്റ് ടിക്കറ്റ് വിഭാഗങ്ങളിൽ ലഭിക്കുന്ന ഭക്ഷണസേവനം ഇതിൽ ഉണ്ടായിരിക്കില്ല.
എന്നാൽ യാത്രക്കാർക്ക് ആവശ്യാനുസരണം ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ വെജ്, നോൺ-വെജ്, ജൈൻ, ഡയബറ്റിക് ഭക്ഷണങ്ങൾ അധിക തുക നൽകി തിരഞ്ഞെടുക്കാം. സർവീസിൽ സമയമാറ്റമുണ്ടായാൽ ബുക്ക് ചെയ്ത ഭക്ഷണം മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയോ ലഭ്യമല്ലെങ്കിൽ പണം മടക്കി നൽകുകയോ ചെയ്യും.
വ്യത്യസ്ത യാത്രാ ആവശ്യങ്ങൾക്കും ബജറ്റുകൾക്കും അനുസരിച്ചുള്ള കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് സംവിധാനം അവതരിപ്പിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിലുള്ള വാല്യൂ, ക്ലാസിക്, ഫ്ലെക്സ് ഫെയർ വിഭാഗങ്ങൾക്കൊപ്പം ബേസിക് ഫെയറും ഇനി ലഭ്യമാകും.
ഇപ്പോൾ എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ സെന്റർ, എയർപോർട്ട് ടിക്കറ്റ് കൗണ്ടറുകൾ എന്നിവ വഴി മാത്രമാണ് ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക. യാത്രക്കാരുടെ പ്രതികരണം വിലയിരുത്തിയ ശേഷം കൂടുതൽ റൂട്ടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.










