
ഗുരുഗ്രാം: പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചു. ഹരിയാനയിലെ നൂഹിലാണ് മൂന്നംഗ സംഘം പതിനേഴുകാരിയെ രാത്രിമുഴുവൻ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സദർ തൗരു പൊലീസ് സ്റ്റേഷനിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതേ ഗ്രാമത്തിലെ, പെൺകുട്ടിക്ക് മുൻപരിചയമുള്ള മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇവർ കഴിഞ്ഞ കുറേ മാസങ്ങളായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാഴ്ത്തിയും ബന്ധം തുടരാൻ നിർബന്ധിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതികളെ പിടികൂടുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് കൊണ്ടുപോയി തടഞ്ഞുവച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ശനിയാഴ്ച രാവിലെ വിട്ടയക്കുമ്പോൾ വീണ്ടും ആക്രമിക്കുമെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പെൺകുട്ടി നിലവിൽ കടുത്ത മാനസിക സമ്മർദത്തിലാണെന്നും ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.











