
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ നിർണ്ണായകമായേക്കാവുന്ന വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ബഡ്ജറ്റ് പ്രസംഗത്തിൽ, വൻ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങളും വികസനരേഖകളും സമന്വയിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് സൂചന. 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യത സംസ്ഥാനത്തിന് മേൽ നിഴൽ വീഴ്ത്തി നിൽക്കുമ്പോഴും, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയെന്ന കടുത്ത വെല്ലുവിളിയാണ് മുഖ്യമന്ത്രിയും ധനവകുപ്പും നേരിടുന്നത്.
ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം തന്നെ വരുമാനം വർദ്ധിപ്പിക്കാനുള്ള കർശന നടപടികളും ഇന്നത്തെ ബഡ്ജറ്റിൽ പ്രതീക്ഷിക്കാം.
പ്രധാന പ്രതീക്ഷകളും സാദ്ധ്യതകളും ഒറ്റനോട്ടത്തിൽ:
ക്ഷേമ പെൻഷൻ വർദ്ധനവ്: തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച പ്രമുഖ വാഗ്ദാനമായ ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തുന്നതിനുള്ള പ്രഖ്യാപനം ഇന്നത്തെ ബഡ്ജറ്റിലെ പ്രധാന ആകർഷണമായിരിക്കും.
സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യമായ ഡി.എ (DA) കുടിശിക ഭാഗികമായി അനുവദിച്ചേക്കും. കൂടാതെ, പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം നിലവിലെ 10 ശതമാനത്തിൽ നിന്നും 14 ശതമാനമായി ഉയർത്താനും, പുതിയ ശമ്പളക്കമ്മിഷനെ പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്.
ഇന്ധന സെസ് പിൻവലിച്ചേക്കും: സാധാരണക്കാർക്ക് വലിയ ആശ്വാസമായി, നിലവിലുള്ള മൂന്ന് രൂപയുടെ ഇന്ധന സെസ് പൂർണ്ണമായോ ഭാഗികമായോ പിൻവലിക്കാനുള്ള സാദ്ധ്യതകൾ കൽപ്പിക്കപ്പെടുന്നു.
യുവതലമുറയ്ക്കും വിദ്യാർത്ഥിനികൾക്കും: വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നൽകുന്ന പുതിയ പദ്ധതി ബഡ്ജറ്റിൽ ഇടംപിടിച്ചേക്കും. സ്റ്റാർട്ടപ്പ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി കൂടുതൽ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും പ്രഖ്യാപിച്ചേക്കാം.
സ്ത്രീശാക്തീകരണവും ഇന്ദിരാഗ്യാരന്റിയും: ഇന്ദിരാഗ്യാരന്റി പദ്ധതിക്ക് പുറമെ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിനായി കൂടുതൽ ക്ഷേമപദ്ധതികളും കുടുംബശ്രീയെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രത്യേക പാക്കേജുകളും പ്രതീക്ഷിക്കുന്നു.
വികസനവും നിക്ഷേപ സമാഹരണവും
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശമ്പളപരിഷ്കരണ കുടിശിക ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 750 കോടി രൂപ നേടിയെടുക്കാനുള്ള പ്രത്യേക നീക്കങ്ങൾക്ക് ബഡ്ജറ്റ് അടിവരയിടും. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം നികത്താൻ കർശന നടപടികളും കൂടുതൽ സ്വകാര്യപങ്കാളിത്തവും പ്രോത്സാഹിപ്പിക്കും.
വരുമാന വർദ്ധനവ് എന്ന വെല്ലുവിളി: കടക്കെണിയിലായ സംസ്ഥാനത്തെ കരകയറ്റാൻ നികുതി ചോർച്ച തടയുക, റവന്യൂ വരുമാനം വർദ്ധിപ്പിക്കുക എന്നിവയ്ക്കായി ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ ബഡ്ജറ്റിന്റെ ഭാഗമാകും. തുറമുഖം, വിമാനത്താവളം, ടൂറിസം എന്നീ മേഖലകളിൽ വലിയ രീതിയിലുള്ള പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പദ്ധതികൾക്കും ഇന്ന് തുടക്കമാകും.
സാമ്പത്തിക അച്ചടക്കവും ജനക്ഷേമവും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കപ്പെടുന്ന ഈ 'വിസ്മയ' ബഡ്ജറ്റ്.










